ഇന്ന് അമേരിക്കന്‍ ചരിത്രത്തിലെ ഒരു പുതിയ അദ്ധ്യായം എഴുതപെടുകയാണ്. ഒരു കറുത്ത വര്‍ഗക്കാരന്‍ ആദ്യമായി അമേരിക്കയുടെ സര്‍വോന്നത പദവിയില്‍ എത്തുന്നു. പുതിയ പ്രസിഡന്റിനെ വരവേല്‍ക്കുന്നതിനുള്ള ആഘോഷങ്ങള്‍ ഞായറാഴ്‌ച രാത്രി തന്നെ അമേരിക്കയില്‍ തുടങ്ങി. ഇന്ന് വാഷിങ്ങ്ടനിലെ നാഷണല്‍ മാളില്‍ വെച്ച്നടക്കുന്ന സ്ഥാനരോഹന ചടങ്ങ് ഏതാണ്ട് 20 ലക്ഷത്തില്‍ അധികം പേര്‍ നേരിട്ട് കാണുമെന്ന് കരുതപെടുന്നു. ഇന്ന് രാത്രി ഇന്ത്യന്‍ സമയം 8.30ന് തുടങ്ങുന്ന സത്യപ്രതിജ്ഞാ ചടങ്ങ് നിലവിലെ പ്രസിഡന്‍റ് ജോര്‍ജ് ബുഷ് വൈറ്റ് ഹൗസില്‍ നിന്ന് വിടവാങ്ങുന്ന ചടങ്ങുകൂടിയാണ്.
ഒബാമ എങ്ങനെ ആവും അമേരിക്കയെ നയിക്കുന്നത് എന്ന് അറിയാന്‍ ലോകം കാത്തു നില്‍കുകയാണ്. ബുഷ് ഭരണത്തില്‍ അമേരിക്കയ്ക്ക് രാജ്യാന്തര തലത്തില്‍ ഉണ്ടായ വിലയിടിവിന് ഒബാമ കണ്ടെത്തുന്ന പരിഹാരം എന്താവും? ഇറാഖ് , ഇറാന്‍, പാലസ്ത്തീന്‍ പ്രശ്നങ്ങളെ അദ്ദേഹം എങ്ങനെ സമീപിക്കും? എങ്കില്‍ എങ്ങനെ? ഇങ്ങനെ പല ചോദ്യങ്ങളും ഉയരുന്നു.
നാം ഈ ജയം കൊണ്ടാടുമ്പോള്‍, ഇറാഖിലെ മരുഭൂമികളില്‍ കഴിച്ചുകൂട്ടുന്ന ധീരരായ അമേരിക്കന്‍ സൈനികരെ ഓര്‍ക്കണം; അഫ്ഗാന്‍ മലനിരകളില്‍ രാജ്യത്തിന് വേണ്ടി പോരടിക്കുന്ന നമ്മുടെ യോദ്ധാക്കളെ ഓര്‍ക്കണം; എന്‍റെ കയ്യില്‍ ഒറ്റമൂലികളില്ല. വീഴ്ചകളും പരാജയങ്ങളും വന്നേക്കാം. തികഞ്ഞ സത്യസന്ധതയോടെ ഞാന്‍ അമേരിക്കന്‍ ജനതയോടൊപ്പം ഉണ്ടാവും. - അമേരിക്കന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ നടന്ന സ്വീകരണചടങ്ങില്‍ അദ്ദേഹം പറഞ്ഞതാണിത്.
ജനപ്രിയതയുടെ തേരിലേറി വൈറ്റ് ഹൗസിന്റെ പടി ചവിട്ടുന്ന ഒബാമയെ കാത്തിരിക്കുന്നത് സാമ്പത്തിക പ്രതിസന്ധി മുതല്‍ വിദേശ നയം വരെയുള്ള ഒട്ടേറെ വെല്ലുവിളികളും അതിലുമേറെ വരുന്ന പ്രതീക്ഷകളുടെ ഭാരവുമാണ്.
''നമ്മുടെ പാത ദൈര്‍ഘ്യമേറിയതും കയറ്റങ്ങള്‍ കുത്തനെയുള്ളതുമാണ്'' എന്ന ഒബാമയുടെ വാക്കുകളില്‍ നിന്ന് ഇക്കാര്യങ്ങളെക്കുറിച്ച് അദ്ദേഹം ബോധവാനാണെന്നത് വ്യക്തമാണ്. ''ചരിത്രത്തില്‍ വളരെ കുറച്ചു തലമുറകള്‍ മാത്രമേ നാം ഇപ്പോള്‍ നേരിടുന്ന തരത്തിലുള്ള ഗൗരവമുള്ള വെല്ലുവിളികള്‍ നേരിടുന്നുള്ളു'' എന്നാണ് ഞായറാഴ്‌ച രാത്രി വാഷിങ്‌ടണില്‍ തിങ്ങിക്കൂടിയ ജനക്കൂട്ടത്തെ അഭിസംബോധന ചെയ്‌ത് അദ്ദേഹം പറഞ്ഞത്. യുദ്ധവും സാമ്പത്തിക പ്രതിസന്ധിയും അതുമൂലം ജോലിയും വീടും നഷ്ടപ്പെട്ടവരും പെരുകുമ്പോഴും പുതിയ അമേരിക്കയെ സൃഷ്ടിക്കാമെന്ന പ്രതീക്ഷയാണ് ഒബാമയുടെ പ്രസംഗത്തില്‍ നിറഞ്ഞുനിന്നത്.
യുഎസ് പ്രസിഡന്റായി തിരഞ്ഞെടുക്കപെട്ടാല്‍ പുതിയ സൈനിക തന്ത്രം സ്വീകരിക്കുമെന്ന് ഡെമോക്രാറ്റിക് പാര്‍ടിയുടെ പ്രൈമാറികള്‍ തന്നെ പ്രഘ്യാപിച്ച ബാരക്ക് ഹുസൈന്‍ ഒബാമയില്‍ ലോകം കാത്തിരിക്കുന്നത് പതിവ് യുദ്ധവെറികള്‍ക്കും അപ്പുറമുള്ള സമാധാന നിലപാടുകളാണ്. 2010 പകുതിയോടെ ഇറാഖില്‍ നിന്ന് സേനയെ പൂര്‍ണമായി പിന്‍വലിച്ചു താലിബാനും അല്‍-ക്വൈദയുമ് പ്രവര്‍ത്തിക്കുന്ന അഫ്ഗാനിസ്ഥാനിലും പാകിസ്ഥാനിലും ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് തന്‍റെ ലക്ഷ്യമെന്ന് നേരത്തെ തന്നെ ഒബാമ വ്യക്തമാക്കിയിരുന്നു. ഇറാഖിലും അഫ്ഗാനിസ്ഥാനിലും നടത്തിയ സൈനിക ഇടപെടലുകള്‍ യുഎസ് നയത്തിലുണ്ടായ വലിയ മണ്ടത്തരമാണെന്ന് സെനറ്റൊരായിരിക്കെ ഒബാമ നടത്തിയ അഭിപ്രായവും നിര്‍ണായകം.
ഒബാമ ഭരണകൂടത്തില്‍ ഇന്ത്യയോട് താത്‌പര്യമുള്ള രണ്ടുപേരുണ്ടെന്നത് രാജ്യത്തിന് പ്രതീക്ഷ നല്‍കുന്നു. നിയുക്ത വൈസ് പ്രസിഡന്റ് ജോ ബൈഡനും നിയുക്ത വിദേശകാര്യ സെക്രട്ടറി ഹില്ലരി ക്ലിന്റനും പ്രകടമായ ഇന്ത്യന്‍ പക്ഷപാതിത്വമുള്ളവരാണ്.
വിദേശകാര്യ നയത്തില്‍ തന്‍റെ സര്‍ക്കാര്‍ കൊണ്ടുവരാന്‍ പോകുന്ന നാടകീയ മാറ്റങ്ങള്‍ യുഎസ് പ്രസിഡന്റായി തിരഞ്ഞെടുക്കപെട്ട ശേഷം ഒബാമ പ്രഘ്യാപിച്ചിരുന്നു. ഇറാഖില്‍ നിന്ന് യുഎസ് സൈന്യത്തെ പിന്‍വലിക്കലാണ് ഇതില്‍ പ്രധാനം. അഫ്ഗാനിസ്ഥാനിലെ അല്‍ക്വൈദയെ അടിച്ചമര്‍ത്തുംഎന്നത് രണ്ടാമത്തേത്. ഗ്വാണ്ടനാമോ ജയില്‍ അടക്കുമെന്നത് അടുത്തത്. ബുഷിന്റെ നയത്തില്‍നിന്നും വ്യത്യസ്തമായ ഈ വ്യതിയാനങ്ങള്‍ നടപ്പിലാക്കപെടുമോ? കാത്തിരുന്നു കാണാം.
സത്യപ്രതിജ്ഞാ ചടങ്ങിനുശേഷം ബുധനാഴ്‌ച നടക്കുന്ന സര്‍വമത പ്രാര്‍ഥനയില്‍ ഹിന്ദുക്കളും മുസ്‌ലിങ്ങളും ഉള്‍പ്പെടെ വിവിധ മതവിഭാഗങ്ങളുടെ പ്രാര്‍ഥനകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.