1.05.2009

വീഴുന്ന പുലിമടകള്‍

തമിഴര്‍ക്ക്‌ സ്വന്തമായൊരു രാഷ്ട്രം എന്ന ആശയവുമായി ഉടലെടുത്ത തമിഴ്‌ വിമോചനപ്പുലിപ്രസ്ഥാനം പോരാട്ടവീര്യത്തില്‍ ശ്രീലങ്കന്‍ സൈന്യത്തെ കടത്തിവെട്ടിയവരാണ്‌.

പതിറ്റാണ്ടുകള്‍ക്കു മുമ്പ്‌ പോരാട്ടം തുടങ്ങുമ്പോള്‍ ലോകത്തിന്‍റെ പിന്തുണ ഒട്ടും കുറവായിരുന്നില്ല പുലികള്‍ക്ക്‌.  സ്വീകരിച്ച വഴികളെപറ്റി ഭിന്നാഭിപ്രായങ്ങളുണ്ടായിരുന്നെങ്കിലും എല്‍.ടി.ടി.ഇ. മുന്നോട്ടുവെച്ച ആശയങ്ങളോട്‌ അന്ന്‌ ഏതാണ്ടെല്ലാവര്‍ക്കും യോജിപ്പുണ്ടായിരുന്നു. അത്രവലിയ വിവേചനമാണ്‌ ശ്രീലങ്കയിലെ തമിഴ്‌ ന്യൂനപക്ഷം അനുഭവിച്ചുകൊണ്ടിരുന്നത്‌. ബ്രിട്ടീഷ്‌ ഭരണത്തില്‍ നിന്ന്‌ 1948ല്‍ സ്വതന്ത്രമായ ശ്രീലങ്കയില്‍ സിംഹളദേശീയതിലൂന്നിയ പാര്‍ട്ടികള്‍ അധികാരത്തില്‍ വന്നതോടെ തങ്ങളിവിടെ രണ്ടാംകിട പൗരന്മാരാണെന്ന തോന്നല്‍ തമിഴരിലുറച്ചു. സിംഹളഭാഷയ്‌ക്കും ബുദ്ധമതത്തിനും പ്രാമുഖ്യം നല്‍കിക്കൊണ്ടുള്ള നിയമനടപടികള്‍ വിഭജനത്തിന്‌ ആക്കം കൂട്ടി. പലയിടത്തും തമിഴര്‍ക്കെതിരായ കലാപങ്ങള്‍ തുടങ്ങി. ഈയൊരു പശ്ചാത്തലത്തിലാണ്‌ വേലുപ്പിള്ള പ്രഭാകരന്‍ 1976ല്‍ എല്‍.ടി.ടി.ഇ.ക്ക്‌ രൂപം നല്‍കുന്നത്‌.

ശ്രീലങ്കയുടെ വടക്കും കിഴക്കും പ്രദേശങ്ങള്‍ കൈയടക്കിയ അവര്‍ ഇത്രനാളും അവിടെ സമാന്തര ഭരണം നടത്തിപ്പോരുകയായിരുന്നു. കീഴടങ്ങാന്‍ തയ്യാറല്ലെന്നു പ്രഖ്യാപിച്ച പുലികള്‍ക്കു തിരിച്ചടി നല്‍കിയത്‌ ശ്രീലങ്കന്‍ പ്രസിഡന്‍റ് മഹിന്ദ രാജപക്ഷെയുടെ തീവ്രനിലപാടുകളും സ്വന്തം നേതൃനിരയിലെ വിള്ളലുകളും സ്ഥാപനവല്‍ക്കരിക്കപ്പെടുന്ന ഏതൊരു പ്രസ്ഥാനത്തിനും വന്നുചേരാവുന്ന അനിവാര്യമായ അപചയവുമാണ്‌. സൈനിക ബജറ്റ്‌ വര്‍ധിപ്പിച്ച്‌ ആക്രമണം രൂക്ഷമാക്കി രാജപക്ഷെ പുലികളുടെ നട്ടെല്ലൊടിച്ചു. കാനഡയിലും ബ്രിട്ടനിലും മറ്റുമുണ്ടായിരുന്ന അനുഭാവികളെ വേട്ടയാടി പുലികള്‍ക്കുള്ള പണ ലഭ്യത കുറച്ചു. കടലില്‍ സുരക്ഷ ശക്തമാക്കിയതോടെ ആയുധ ലഭ്യതയും കുറഞ്ഞു. എല്‍.ടി.ടി.ഇ.യോട്‌ ലോകത്തിനുണ്ടായിരുന്ന അനുഭാവം അതിനു മുമ്പു തന്നെ കുറഞ്ഞിരുന്നു. 

ഒന്നാം ഈഴം യുദ്ധമെന്നറിയപ്പെടുന്ന 1983 ലെ കലാപത്തിലൂടെയാണ്‌ ശ്രീലങ്ക ആഭ്യന്തര യുദ്ധത്തിന്‍റെ പിടിയിലാകുന്നത്‌. അന്ന്‌ ശ്രീലങ്കന്‍ സേന നൂറുകണക്കിനു തമിഴ്‌ യുവാക്കളെ കൊന്നു. എല്‍.ടി.ടി.ഇ.യും ചെറുത്തു നിന്നു. ഏറ്റുമുട്ടലുകളും കലാപങ്ങളും ചാവേറാക്രമണങ്ങളും പലവട്ടം നടന്നു. ഉന്നത നേതാക്കളും സാധാരണക്കാരുമടക്കം എത്രയോപേര്‍ കൊല്ലപ്പെട്ടു. തങ്ങള്‍ക്കൊപ്പം നില്‍ക്കാത്ത തമിഴ്‌ നേതാക്കളെത്തന്നെ പുലികള്‍ വകവരുത്തി. തുടക്കത്തില്‍ പുലികള്‍ക്ക്‌ രഹസ്യ പിന്തുണ നല്‍കിപ്പോന്ന ഭാരത സര്‍ക്കാറും അവരെ കൈയൊഴിഞ്ഞു. മുന്‍ പ്രധാനമന്ത്രി രാജീവ്‌ ഗാന്ധിയുടെ വധത്തിലാണ്‌ അത്‌ കലാശിച്ചത്‌. പുലി നേതാവ്‌ വേലുപ്പിള്ള പ്രഭാകരന്‍ രാജീവ്‌ വധത്തിലെ പിടികിട്ടാപ്പുള്ളിയായി. വിമോചനപ്പോരാളികളെന്ന പ്രതിച്ഛായയുണ്ടായിരുന്ന എല്‍.ടി.ടി.ഇ. ഭീകര സംഘടനകളുടെ പട്ടികയിലിടം പിടിച്ചു.

മാന്യമായൊരു ഒത്തു തീര്‍പ്പിനു വഴിയൊരുക്കി ശ്രീലങ്കന്‍ പ്രശ്‌നം ഒത്തു തീര്‍ക്കാനുള്ള ശ്രമങ്ങള്‍ പലവട്ടം നടന്നതാണ്‌.  നോര്‍വേ സര്‍ക്കാരിന്റ്റെ   മധ്യസ്ഥതയില്‍ 2002ല്‍ ഇരുപക്ഷവും വെടിനിര്‍ത്തലിലെത്തിയതോടെ സമാധാനം അരികിലെത്തിയെന്നു തന്നെ എല്ലാവരും കരുതിയതാണ്‌. പക്ഷേ സമാധാന ചര്‍ച്ചകള്‍  ലക്ഷ്യത്തിലെത്തിയില്ല. തങ്ങളെ അവഗണിക്കുന്നുവെന്ന്‌ പുലികളും മറുപക്ഷം വെടിനിര്‍ത്തല്‍ ലംഘിച്ചുവെന്ന്‌ സര്‍ക്കാറും ആരോപണമുയര്‍ത്തിയതോടെ സമാധാന പ്രക്രിയ ഏറെക്കുറെ തകര്‍ന്നു. തമിഴര്‍ക്കു സ്വയം ഭരണാവകാശം നല്‍കില്ലെന്നും സമാധാന പ്രക്രിയ പുനഃപരിശോധിക്കുമെന്നും പ്രഖ്യാപിച്ച്‌ അധികാരത്തില്‍ വന്ന പ്രസിഡന്‍റ് മഹീന്ദ രാജപക്ഷെ 2008 ജനുവരിയില്‍ വെടിനിര്‍ത്തല്‍ ഏകപക്ഷീയമായി അവസാനിപ്പിക്കുകയും ചെയ്‌തു.

പ്രഭാകരന്‍ കഴിഞ്ഞാല്‍ എല്‍.ടി.ടി.ഇ.യില്‍ പ്രമുഖനായിരുന്ന കരുണ പിണങ്ങിയകന്ന്‌ സര്‍ക്കാര്‍ പക്ഷത്തു ചേര്‍ന്നതോടെ തളര്‍ച്ചക്ക്‌ ആക്കം കൂടി. അന്താരാഷ്ട്ര നിരീക്ഷകര്‍ രാജ്യം വിട്ടതോടെ സര്‍ക്കാര്‍ സൈനിക നടപടിക്കു ശക്തി കൂട്ടി. ദിനം പ്രതിയെന്നോണം പുലിമടകള്‍ വീണുകൊണ്ടിരുന്നു. ശ്രീലങ്കന്‍ സര്‍ക്കാരിന്റ്റെ അവകാശവാദങ്ങള്‍ മുഖവിലക്കെടുക്കാമെങ്കില്‍ എല്‍.ടി.ടി.യുടെ ദിനങ്ങള്‍ എണ്ണപ്പെട്ടു കഴിഞ്ഞു.
കിളിനൊച്ചിയുടെ നിയന്ത്രണം കൂടി തമിഴ്‌ പുലികള്‍ക്കു നഷ്‌ടപ്പെട്ടതോടെ, കാല്‍ നൂറ്റാണ്ടു നീണ്ട ആഭ്യന്തര യുദ്ധത്തില്‍ ശ്രീലങ്കന്‍ സര്‍ക്കാര്‍ വിജയത്ത്തോടടുത്ത്തുകൊണ്ടിരിക്കുന്നു.

അങ്ങനെ ചോരപ്പുഴയില്‍ നീന്തിത്തിമിര്‍ത്തൊരു പ്രസ്ഥാനം ചോര ചിന്തിയൊടുങ്ങുകയാണ്‌. പക്ഷേ ശ്രീലങ്കന്‍ സമാധാനം ഇനിയുമെത്രയോ അകലെയാണ്‌. തലസ്ഥാനവും സുപ്രധാന താവളങ്ങളും നഷ്‌ടമായെങ്കിലും അവസാന പുലിയും ചത്തൊടുങ്ങും വരെ പോരാട്ടം തുടര്‍ന്നുകൊണ്ടേയിരിക്കും.

സ്വന്തം വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന വാടകക്കാരന്‍ സ്ഥലത്തിന് അവകാശവാദം ഉന്നയിച്ചാല്‍ ആരെങ്കിലും സമ്മതിച്ചു കൊടുക്കുമോ? തമിഴ്നാട്ടില്‍ നിന്നും ശ്രീലങ്കയിലെയ്ക്ക് കുടിയേറി പാര്‍ത്ത നമ്മുടെ സഹോദരന്മാര്‍ രണ്ടാംകിട പൌരന്മാരായി പരിഗണിക്കപെടുന്നത് തികച്ചും  അപലപനീയവും മനുഷ്യത്വരഹിതവും ആണ്. പക്ഷെ വീട്ടുടമസ്തരെ കൊന്നുടുക്കിയാലും വീട് കയ്യേറിയിട്ടെ ഉള്ളു എന്ന വാടകക്കരന്റ്റെ മനോഭാവം ഒരിക്കലും അനുവദനീയമല്ല.   

കടപ്പാട് : മലയാളത്തിലെ മുഖ്യധാരാ ദിനപത്രങ്ങള്‍.

No comments:

Post a Comment