1.29.2010

സൂക്ഷിച്ചാല്‍ ദുഖിക്കണ്ട.

വനിതാ കമ്മീഷന്‍ - പുരുഷന്‍മാരെ എങ്ങനെ ഒക്കെ ഉപദ്രവിക്കാമോ അങ്ങനെ ഒക്കെ ചെയ്യുമ്പോള്‍ ആനന്ദം കണ്ടെത്തുന്ന ഒരുപറ്റം സ്ത്രീകളുടെ കൂട്ടായ്മ എന്ന രീതിയിലാണ് സിനിമകളിലും മറ്റു ടി.വി സീരിയലുകളും ഒക്കെ ചിത്രീകരിക്കപെടുന്നത്. ഇതിന്‍റെ സത്യാവസ്ഥ എന്താണെന്നു എനിക്കറിയില്ല. ബഹു ഭൂരിപക്ഷം പേരും സ്ത്രീകളോട് മര്യാദയായി പെരുമാറുന്നവരാണ്. ചിലര്‍ക്ക് തിക്താനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടാവാം, പക്ഷെ അത് എല്ലാ പുലികളും ആള്പിടിയന്‍ പുലികളാണ് എന്ന് പറയുന്നത് പോലെ ആവാം. 

പിന്നെ തങ്ങള്‍ക്കു ലഭിക്കുന്ന അവകാശങ്ങള്‍ കൊണ്ട് പുരുഷന്‍ മാരെ പീഡിപ്പിക്കുന്ന ചില സ്ത്രീകളും ഉണ്ട്. സ്ത്രീ പീഡന കേസുകളില്‍ ഉള്‍പെട്ട പല രാഷ്ട്രീയക്കാരും സമൂഹത്തില്‍ മാന്യമായി ജീവിക്കുന്നുണ്ട്, പക്ഷെ പീഡന ആരോപനമേള്‍ക്കുന്ന ഒരു സാധാരണക്കാരന്‍ അവന്‍ നിരപരാധി ആണെങ്ങില്‍ നഷ്ടപെടുന്നത് സ്വന്തം ജീവിതം തന്നെആണ്. 

ആറു വയസായ കുരുന്നിനെ ബലാല്‍സംഗം ചെയ്തു കൊന്നവന്‍ നിരപരാധി എന്നല്ല ഞാന്‍ പറയുന്നത്. മുസ്ലിം രാജ്യങ്ങളില്‍ നിലവിലുള്ള തരം നിയമങ്ങള്‍ നമ്മുടെ നാട്ടിലും നിലവിലുണ്ടായിരുന്നെങ്കില്‍  എന്ന് ആഗ്രഹിച്ചു പോകുന്നത് അങ്ങനെ ഉള്ള വാര്‍ത്തകള്‍ വായിക്കുമ്പോഴാണ്.  ക്യാപിറ്റല്‍ പണിഷ്മെന്റ് - അഥവാ വധ ശിക്ഷയ്ക്ക് ഞാന്‍ എതിരാണെങ്കിലും ഇങ്ങനെ ഉള്ള കുറ്റങ്ങള്‍ക്ക് പ്രതികള്‍ അതില്‍ കുറഞ്ഞ ഒരു ശിക്ഷയും അര്‍ഹിക്കുന്നില്ല. പക്ഷെ കുറ്റവാളികള്‍ രക്ഷപെടുകയും, നിരവധി നിരപരാധികള്‍ ശിക്ഷിക്കപെടുകയും ചെയ്യുന്ന നമ്മുടെ നാട്ടില്‍ യഥാര്‍ത്ഥ പ്രതിക്കാണ് ശിക്ഷ നല്കപെട്ടതെന്നു നാം എങ്ങനെ ഉറപ്പാക്കും?   

എല്ലാം തുടങ്ങുന്നത് വീട്ടില്‍ നിന്നാണ്. ഇത് മനസ്സിലാക്കിയത്‌ കൊണ്ടാവാം കേരള സര്‍ക്കാര്‍ ഇങ്ങനെ ഒരു പരസ്യം പുറത്തിറക്കിയത്. 

warning

ഈ പരസ്യത്തില്‍ പറയുന്നത് പോലെ ഒരു നേരമെങ്കിലും കുടുംബത്തില്‍ എല്ലാവരും ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കുക. ഭക്ഷണം കഴിക്കുമ്പോള്‍ സംസാരിക്കരുതെന്ന് പഴമക്കാര്‍ പറയും - ശ്വാസനാളത്തില്‍ ഭക്ഷണം കുടുങ്ങാന്‍ സാധ്യത ഉണ്ടെന്നു അവരന്നെ മനസിലാക്കിയിട്ടുണ്ടാവം. എന്തായാലും, ഇന്നത്തെ മാറുന്ന സാമൂഹ്യ വ്യവസ്ഥിതിയില്‍ ഇതെങ്ങിലും നമുക്ക് ചെയ്യാന്‍ കഴിയട്ടെ.

സൂക്ഷിച്ചാല്‍ ദുഖിക്കണ്ട.

1.24.2010

മുല്ലപ്പെരിയാര്‍ പൊട്ടിയാല്‍?

ഇംഗ്ലീഷില്‍ ആണെങ്കിലും മലയാളത്തില്‍ ആണെങ്കിലും എന്തെങ്കിലും  എഴുതിയിട്ട് നാളുകള്‍ ഏറെ ആയി. സാമൂഹ്യ പ്രാധാന്യമുള്ള ഏതെങ്കിലും വിഷയത്തെ പറ്റി എഴുതണമെന്നു വിചാരിച്ചു എന്തൊക്കെയോ കുത്തികുറിച്ചു കുറെ പേപ്പര്‍ വേസ്റ്റ് ആക്കി. ബ്ലോഗ്‌ എഴുതുന്നതിനു പേപ്പര്‍ എന്തിനാണെന്ന് ചോദിച്ചാല്‍ അത് എന്റെ ഒരു ശീലമാണ്. എഴുതാനുള്ളത് കുറെ ഒക്കെ പേപ്പറില്‍ എഴുതിനോക്കും. ഇഷ്ടപെട്ടില്ലെങ്കില്‍ വീണ്ടും എഴുതും. ചിലപ്പോ കീറി കളയും. അങ്ങനെ മുല്ലപെരിയാറിനെ പറ്റി എഴുതി തുടങ്ങി. അപ്പോഴാണ് ഒരു സുഹൃത്ത്‌ ഒരു മെയില്‍ ഫോര്‍വേഡ് ചെയ്തത്. എനിക്ക് പറയാന്‍ തോന്നിയ കാര്യങ്ങള്‍ എല്ലാം അതില്‍ പറഞ്ഞിട്ടുണ്ട്. അപ്പൊ പിന്നെ അത് തന്നെ പോസ്റ്റ്‌ ചെയ്യാമെന്ന് വെച്ചു.

വായിക്കുമ്പോള്‍ മനസിലാവും ഈ മെയില്‍ ഏതോ ഒരു ബ്ലോഗില്‍ നിന്നും കടം കൊണ്ടതാണെന്ന്. അതെഴുതിയ മലയാളി സുഹൃത്തിനെ നേരിട്ടോ അല്ലാതെയോ അറിയില്ല. എന്നാലും തങ്ങളുടെ മൌനാനുവാദത്തോടെ തങ്ങളുടെ വാക്കുകള്‍ ഞാന്‍ കടമെടുക്കുന്നു.

കഴിഞ്ഞ കുറേ ദിവസങ്ങളായി പ്രമുഖ മാദ്ധ്യമങ്ങളിലൊക്കെ മുല്ലപ്പെരിയാറിനെപ്പറ്റി എന്തെങ്കിലുമൊക്കെ വാര്‍ത്തകളുണ്ട്. അണക്കെട്ടിലെ ജലനിരപ്പ് 136 അടിയാകാന്‍ പോകുന്നു, അണക്കെട്ടിന് ബലക്ഷയം വര്‍ദ്ധിച്ചിരിക്കുന്നു, മൂന്നിടത്ത് കൂടി ചോര്‍ച്ച കാണാന്‍ തുടങ്ങിയിരിക്കുന്നു, പെരിയാറിന്റെ തീരത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം, എന്നുതുടങ്ങി ഭീതിജനകമായ വാര്‍ത്തകളാണ് ദിവസവും വന്നുകൊണ്ടിരുന്നത്.

കേരളത്തിലെ മൂന്നരക്കോടിക്ക് മേലെ വരുന്ന ജനങ്ങളില്‍ എത്രപേര്‍ തങ്ങളില്‍ പലരുടേയും അന്തകനാകാന്‍ സാദ്ധ്യതയുള്ള മുല്ലപ്പെരിയാര്‍ ഡാമിനെപ്പറ്റിയും അതിന്റെ ഇപ്പോഴത്തെ അവസ്ഥയെപ്പറ്റിയും ബോധവാന്മാരാണ്? ബഹുഭൂരിപക്ഷത്തിനും കാര്യമായൊന്നും അറിയില്ല എന്ന് തന്നെ വേണം കരുതാന്‍. അറിയാമെങ്കില്‍ തന്നെ അതിനെ പറ്റി ഞാന്‍ എന്തിനു ചിന്തിച്ചു തല പുണ്ണാക്കണം എന്ന മനോഭാവമുള്ളവര്‍ മറ്റു ചിലര്‍. 

ലക്ഷക്കണക്കിന് മലയാളികളുടെ തലയ്ക്ക് മുകളില്‍ ഡെമോക്ലസ്സിന്റെ വാള് പോലെ മുല്ലപ്പെരിയാര്‍ തൂങ്ങിയാടാന്‍ തുടങ്ങിയിട്ട് കാലം കുറേയാകുന്നു. നിര്‍മ്മാണ കാലത്ത് ലോകത്തിലെ ഏറ്റവും വലിയ അണക്കെട്ട് ഇതായിരുന്നില്ലെങ്കിലും, ചുണ്ണാമ്പും സുര്‍ക്കി മിശ്രിതവും കരിങ്കല്ലുമൊക്കെ ഉപയോഗിച്ചുണ്ടാക്കിയ 113 വര്‍ഷത്തിലധികം പഴക്കമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ടാണ് ഇന്ന് ലോകത്തിലുള്ളതില്‍ ഏറ്റവും പഴക്കമുള്ള ഭൂഗുരുത്വ അണക്കെട്ട്.

1896 ല്‍ ഈ അണക്കെട്ട് നിര്‍മ്മാണം പൂര്‍ത്തിയാക്കിയ കാലത്ത്, 50 കൊല്ലത്തിലധികം ഇത്തരം അണക്കെട്ടുകള്‍ക്ക് ആയുസ്സില്ലെന്ന് അണക്കെട്ടിന്റെ ശില്‍പ്പിയായ ബെന്നി കുക്ക് എന്ന ബ്രിട്ടീഷുകാരന്‍ തന്നെ പറയുന്നുണ്ട്. അങ്ങനെ നോക്കിയാല്‍പ്പോലും സ്വാതന്ത്ര്യത്തിന് മുന്നേ തന്നെ അണക്കെട്ടിന്റെ കാലാവധി കഴിഞ്ഞിരിക്കുന്നു. സായിപ്പ് ഉണ്ടാക്കിയ അണക്കെട്ടായതുകൊണ്ട് മാത്രമാണ് പിന്നെയും 63 കൊല്ലമായി അതിങ്ങനെ പൊട്ടാതെ നില്‍ക്കുന്നത്. നമ്മുടെ നാട്ടുകാര്‍ ആരെങ്കിലുമാണ് ഡാമുണ്ടാക്കിയതെങ്കില്‍ ഇതിനോടകം മുല്ലപ്പെരിയാര്‍ അണക്കെട്ട് ദുരന്തത്തിന്റെ പ്ലാറ്റിനം ജ്യൂബിലി മലയാളികള്‍ ആഘോഷിച്ച് കഴിഞ്ഞിട്ടുണ്ടാകുമായിരുന്നു.

കേരളത്തിലാണ് മുല്ലപ്പെരിയാര്‍ ഡാം സ്ഥിതിചെയ്യുന്നതെങ്കിലും തമിഴ്നാടാണ് ഡാമിന്റെ ഉടമസ്ഥര്‍. അക്കഥകളൊക്കെ പറയാന്‍ പോയാല്‍ മണ്ടത്തരങ്ങളുടെ സര്‍ദാര്‍ജിക്കഥ പരമ്പര പോലെ കേട്ടിരുന്ന് ചിരിക്കാനുള്ള വകയുണ്ട്.

ബ്രിട്ടീഷ് ഭരണകാലത്ത് തേനി, മദുര, ദിണ്ടിക്കല്‍‍, രാമനാഥപുരം എന്നീ തമിഴ് പ്രവിശ്യകള്‍ ജലക്ഷാമം അനുഭവിക്കുമ്പോള്‍ പശ്ചിമഘട്ടത്തിനിപ്പുറമുള്ള കേരളത്തിലെ പെരിയാര്‍ തീരങ്ങളില്‍ പലപ്പോഴും വെള്ളപ്പൊക്കമായിരുന്നു. ഇതിന് സായിപ്പ് കണ്ടുപിടിച്ച പ്രതിവിധിയാണ് മുല്ലപ്പെരിയാര്‍ അണക്കെട്ട്. പെരിയാര്‍ നദിയിലെ വെള്ളം അണകെട്ടി പശ്ചിമഘട്ടം തുരന്ന് മദുരയിലൂടെ ഒഴുകുന്ന വൈഗൈ നദിയിലെത്തിക്കാനിട്ട പദ്ധതിയാണ് ഇന്നിപ്പോള്‍ മുല്ലപ്പെരിയാര്‍ ഡാം എന്ന തലവേദനയായി മലയാളിയുടെ ഉറക്കം കെടുത്തുന്നത്.

1886 ഒക്ടോബര്‍ 29ന് പെരിയാര്‍ പാട്ടക്കരാര്‍ പ്രകാരം പെരിയാര്‍ നദിയുടെ 155 അടി ഉയരത്തില്‍ സ്ഥിതിചെയ്യുന്ന 8000 ഏക്കര്‍ സ്ഥലത്തിന് പുറമെ അണക്കെട്ട് നിര്‍മ്മാണത്തിനായി 100 ഏക്കര്‍ സ്ഥലവും തിരുവിതാംകൂര്‍ രാജാവായിരുന്ന വിശാഖം തിരുനാള്‍ രാമവര്‍മ്മ അന്നത്തെ മദിരാശി സര്‍ക്കാറിന് പാട്ടമായി നല്‍കുകയാണുണ്ടായത്. കരാറുപ്രകാരം പാട്ടത്തുകയായി ഏക്കറിനു 5 രൂപയെന്ന കണക്കില്‍ 40,000 രൂപ വര്‍ഷം തോറും കേരളത്തിന് ലഭിക്കും . 50 വര്‍ഷം മാത്രം ആയുസ്സ് കണക്കാക്കിയിരുന്ന ‍ഡാമിന്റെ കരാര്‍ കാലയളവ് 999 വര്‍ഷമാണെന്നുള്ളതാണ് വിരോധാഭാസം. ആദ്യകരാര്‍ കഴിയുമ്പോള്‍ വേണമെങ്കില്‍ വീണ്ടുമൊരു 999 വര്‍ഷത്തേക്ക് കരാര്‍ പുതുക്കുന്നതിന് വിരോധമൊന്നും ഇല്ലെന്നുള്ള മറ്റൊരു മണ്ടത്തരവും കൂടെ കരാറിലുണ്ട്.

അണക്കെട്ടില്‍ ചോര്‍ച്ചയും മറ്റും വരാന്‍ തുടങ്ങിയതോടെയായിരിക്കണം അണക്കെട്ട് ദുര്‍ബ്ബലമാണെന്നും ജലനിരപ്പ് 136 അടിക്ക് മുകളില്‍ ഉയര്‍ത്താന്‍ പറ്റില്ലെന്നും പറഞ്ഞ് കേരളവും തമിഴ്നാടും തമ്മിലുള്ള നിയമ യുദ്ധങ്ങള്‍ ആരംഭിക്കുന്നത്. (ഇതിന് പിന്നില്‍ മറ്റെന്തെങ്കിലും രാഷ്ട്രീയം ഉണ്ടോയെന്നറിയില്ല.) ഡാം പൊട്ടിയാലും തമിഴ്നാട്ടിലേക്ക് വെള്ളമൊഴുകി അവര്‍ക്ക് അപകടം ഒന്നുമുണ്ടാകില്ല എന്നതുകൊണ്ട് കിട്ടുന്നിടത്തോളം കാലം വെള്ളം ഊറ്റാനാണ് തമിഴ്നാടിന്റെ പദ്ധതി. ഡാം പൊട്ടിയാല്‍ 35 കിലോമീറ്റര്‍ താഴെയുള്ള ഇടുക്കി ഡാം ആ വെള്ളം മുഴുവന്‍ താങ്ങിക്കോളും എന്നുള്ള മുടന്തന്‍ ന്യായങ്ങളും തമിഴ്നാട് സര്‍ക്കാര്‍ നിരത്തുന്നുണ്ട്. ഇടുക്കി ഡാം അല്ലാതെ തന്നെ നിറഞ്ഞുകവിയാറുണ്ടെന്നും മുല്ലപ്പെരിയാറിലെ വെള്ളം കൂടെ താങ്ങാന്‍ ഇടുക്കി ഡാമിന് ആകില്ലെന്നുമുള്ളത് പകല്‍ പോലെ വ്യക്തമായ കാര്യമാണ്. ഇനി അഥവാ ഇടുക്കി ഡാം ഈ വെള്ളം മുഴുവന്‍ താങ്ങിയാലും മുല്ലപ്പെരിയാറിനും ഇടുക്കി ഡാമിനും ഇടയില്‍ പെരിയാര്‍ തീരത്ത് താമസിക്കുന്ന പതിനായിരക്കണക്കിന് ജനങ്ങളുടെ ജീവന് ഒരു വിലയുമില്ലേ ?

ആയുസ്സെത്തിയ അണക്കെട്ടെങ്ങാനും പൊട്ടിയാലുള്ള അവസ്ഥയെപ്പറ്റി ചിന്തിക്കാന്‍ തുടങ്ങിയാല്‍ അഞ്ചാറ് ജില്ലകളിലെ ജനങ്ങള്‍ക്ക് മനസ്സമാധാനത്തോടെ റോഡിലിറങ്ങാനും പറ്റില്ല, വീട്ടിലിരിക്കാനും പറ്റില്ല. ഇടുക്കിയിലുള്ള ഒരു ബ്ലോഗ് സുഹൃത്ത് ഈയിടയ്ക്ക് എന്നോട് പറഞ്ഞു അദ്ദേഹം തെങ്ങ് കയറ്റം പഠിക്കാന്‍ പോകുകയാണെന്ന്. തെങ്ങ് കയറ്റം പഠിക്കുന്നത് നല്ലതാണ്. തെങ്ങുകയറ്റത്തൊഴിലാളി ക്ഷാമം നേരിടുന്ന ഇക്കാലത്ത് കുറച്ച് കാലം തേങ്ങയിടാന്‍ മറ്റാരേയും ആശ്രയിക്കേണ്ടി വരില്ല എന്നല്ലാതെ, ഡാം പൊട്ടുന്ന സമയത്ത് തെങ്ങില്‍ക്കയറി രക്ഷപ്പെടാമെന്നൊന്നും ആരും കരുതേണ്ട. എറണാകുളത്ത് ഹൈക്കോര്‍ട്ട് കെട്ടിടത്തിന്റെ നാലാം നിലയില്‍ വരെ വെള്ളം കയറുമെന്നാണ് കണക്കാക്കപ്പെടുന്നത്. അപ്പോള്‍പ്പിന്നെ ഇടുക്കിയിലുള്ള തെങ്ങിന്റെ മണ്ടയില്‍ക്കയറി രക്ഷപെടാമെന്നുള്ളത് വ്യാമോഹം മാത്രമല്ലേ ?

അപകടം എന്തെങ്കിലും പിണഞ്ഞാല്‍ , കണക്കുകള്‍ സൂചിപ്പിക്കുന്നതു്‌ ശരിയാണെങ്കില്‍ ഇടുക്കി, കോട്ടയം, പത്തനംതിട്ട, എറണാകുളം, തൃശൂര്‍ ‍, ആലപ്പുഴ എന്നീ ജില്ലകളിലായി കുറഞ്ഞത് 40 ലക്ഷം ജനങ്ങളെങ്കിലും ചത്തൊടുങ്ങും. പണ്ഢിതനും, പാമരനും, പണമുള്ളവനും, പണമില്ലാത്തവനും, സിനിമാക്കാരനും, രാഷ്ട്രീയക്കാരനും, കേന്ദ്രത്തില്‍പ്പിടിയുള്ളവനും, പിടില്ലാത്തവനും, കുട്ടികളും, വലിയവരുമെല്ലാമടക്കമുള്ള ലക്ഷക്കണക്കിന് മനുഷ്യാത്മാക്കള്‍ വീട്ടിലും, റോട്ടിലും, പാടത്തും, പറമ്പിലുമൊക്കെയായി ചത്തുമലക്കും. കുറേയധികം പേര്‍ ആര്‍ക്കും ബുദ്ധിമൊട്ടൊന്നും ഉണ്ടാക്കാതെ അറബിക്കടലിന്റെ അഗാധതയില്‍ സമാധിയാകും. കന്നുകാലികള്‍ അടക്കമുള്ള മിണ്ടാപ്രാണികളുടെ കണക്കൊന്നും മുകളില്‍പ്പറഞ്ഞ 40 ലക്ഷത്തില്‍ പെടുന്നില്ല.

കെട്ടിടങ്ങള്‍ക്കുള്ളിലും വാഹനങ്ങളിലുമൊക്കെയായി കുടുങ്ങിക്കിടക്കുന്ന ഇത്രയുമധികം ശവശരീരങ്ങള്‍ 24 മണിക്കൂറിനകം കണ്ടെടുത്ത് ശരിയാംവണ്ണം മറവുചെയ്തില്ലെങ്കില്‍ ‍, ജീവനോടെ അവശേഷിക്കുന്ന ബാക്കിയുള്ള മനുഷ്യജന്മങ്ങള്‍ പകര്‍ച്ചവ്യാധികളും, മറ്റ് രോഗങ്ങളും പിടിച്ചു്‌ നരകിച്ചു്‌ ചാകും. ഇക്കൂട്ടത്തില്‍ മുല്ലപ്പെരിയാറിന്റെ പേരില്‍ പടനയിക്കുന്ന തമിഴനും, ലക്ഷക്കണക്കിനുണ്ടാകും. നദീജലം നഷ്ടമായതുകൊണ്ട് തേനി, മദുര, ദിണ്ടിക്കല്‍ ‍, രാമനാഥപുരം എന്നിങ്ങനെ കൃഷിയെ മാത്രം ആശ്രയിച്ച് കഴിയുന്ന പതിനായിരക്കണക്കിന് തമിഴ് മക്കള്‍ വരള്‍ച്ചയും പട്ടിണിയും കൊണ്ട് വലയും. ഇന്ദിരാഗാന്ധി കൊല്ലപ്പെട്ട സമയത്ത് സര്‍ദാര്‍ജിമാര്‍ക്ക് നേരെ പൊതുജനം ആക്രമണം അഴിച്ചുവിട്ടതുപൊലെ കണ്‍‌മുന്നില്‍ വന്നുപെടുന്ന തമിഴന്മാരോട് മലയാളികള്‍ വികാരപ്രകടനം വല്ലതും നടത്തുകയും അതേ നാണയത്തില്‍ തമിഴ് മക്കള്‍ പ്രതികരിക്കുകയും ചെയ്താല്‍ ഒരു വംശീയകലാപംതന്നെ രാജ്യത്ത് പൊട്ടിപ്പുറപ്പെട്ടെന്ന് വരും.

ഇതെല്ലാം കഴിഞ്ഞിട്ടും അവശേഷിക്കുന്ന മലയാളിയും, തമിഴനും, ഈ ദാരുണസംഭവത്തിന്റെ പഴി അങ്ങോട്ടും ഇങ്ങോട്ടും, ചാരി, വീണ്ടും കാലം കഴിക്കും. ഒരു രാജാവിന് പറ്റിയ അബദ്ധം നാളിത്ര കഴിഞ്ഞിട്ടും തിരുത്താനാകാതെ പ്രജകളെ പരിപാലിക്കുന്നെന്ന പേരില്‍ നികുതിപ്പണം തിന്നുകുടിച്ച് സുഖിച്ച് കഴിഞ്ഞുപോകുന്ന മന്ത്രിമാരേയും അവരുടെ പിണിയാളുകളേയും നാമൊക്കെ പിന്നെയും പിന്നെയും വന്‍ ഭൂരിപക്ഷത്തിന് തിരഞ്ഞെടുത്ത് തലസ്ഥാനത്തേക്കും കേന്ദ്രത്തിലേക്കും അയച്ചുകൊണ്ടിരിക്കും. ആ രാഷ്ടീയവിഷജീവികളൊക്കെയും ഇടതും, വലതും, കളിച്ചു്‌, വീണ്ടും വീണ്ടും, മാറി മാറി മലയാളസമൂഹത്തെയൊന്നാകെ കൊള്ളയടിക്കും

1979 ആഗസ്റ്റ് 11ന് കനത്ത മഴയില്‍ ഗുജറാത്തിലെ മോര്‍വി ഡാം തകര്‍ന്നപ്പോള്‍ ഉണ്ടായതാണ് സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും വലിയ ഡാം ദുരന്തം. 20 മിനിറ്റിനകം 15,000ത്തോളം ജനങ്ങളാണ് അന്ന് മോര്‍വി പട്ടണത്തില്‍ മണ്ണോട് ചേര്‍ന്നത്.

കുറച്ചു നാളുകള്‍ക്കു മുന്‍പ് അതിശക്തമായ മഴകാരണം തമിഴ്നാട്ടിലെ ആളിയാര്‍ ഡാം തുറന്ന് വിട്ടപ്പോള്‍ പാലക്കാട്ടെ മൂലത്തറ റെഗുലേറ്റര്‍ തകര്‍ന്ന് വിലപ്പെട്ട മനുഷ്യജീവനൊപ്പം 50 കോടിയില്‍പ്പരം രൂപയുടെ നാശന‍ഷ്ടങ്ങളാണുണ്ടായത്.

2006 ആഗസ്റ്റില്‍ കനത്തമഴകാരണം രാജസ്ഥാനിലെ ബജാജ് സാഗര്‍ ഡാമിലെ അധിക ജലം തുറന്ന് വിട്ടപ്പോള്‍ രാത്രിയായതുകൊണ്ടു്‌ ഗ്രാമവാസികളില്‍ പലരും ഉറക്കത്തില്‍ത്തന്നെ മുങ്ങിമരിച്ചു. നൂറുകണക്കിനു്‌ കന്നുകാലികളും, മിണ്ടാപ്രാണികളും ചത്തൊടുങ്ങി. ഭൂപ്രകൃതിയിലുള്ള പ്രത്യേകത കാരണം മാസങ്ങളോളം ഈ വെള്ളം താഴ്ന്ന പ്രദേശങ്ങളില്‍ കെട്ടിക്കിടന്നു്‌ ബുദ്ധിമുട്ടുണ്ടാക്കി.തൊട്ടടുത്ത സംസ്ഥാനമായ ഗുജറാത്തിലും ഈ ഡാമില്‍ നിന്നൊഴുകിയ വെള്ളം ഒരുപാടു്‌ നാശങ്ങള്‍ വിതച്ചു.

ഇതൊക്കെക്കൊണ്ടാകാം വര്‍ഷങ്ങളായി, എന്നും മുല്ലപ്പെരിയാറിനെപ്പറ്റിയുള്ള വാര്‍ത്തകള്‍ക്ക് ഞാന്‍ കാതോര്‍ക്കുന്നത് ഒരു ഉള്‍ക്കിടിലത്തോടെ മാത്രമാണ്.

മനുഷ്യത്ത്വം എന്നത് അധികാ‍രക്കസേരകളില്‍ ഇരിക്കുന്ന മഹാന്മാര്‍ക്കൊക്കെ നഷ്ടപ്പെട്ടുകഴിഞ്ഞോ ? അണക്കെട്ടിന്റെ ആയുസ്സിന്റെ 20 ഇരട്ടിയേക്കാളധികം കാലത്തേക്ക് അതില്‍ നിന്ന് അയല്‍ സംസ്ഥാനത്തിന് വെള്ളം കൊടുക്കാമെന്നുള്ള കരാറിന് കൂട്ടുനിന്ന രാജാവിനും, (രാജാവിനെ സായിപ്പ് നിര്‍ബന്ധിപ്പിച്ച് സമ്മതിപ്പിച്ചതാണെന്നുള്ളത് വിസ്മരിക്കുന്നില്ല.) ആ കരാര്‍പ്രകാരം ഇനിയും മുന്നോട്ട് പോയാല്‍ ലക്ഷക്കണക്കിന് പ്രജകള്‍ ചത്തടിയുമെന്ന് മനസ്സിലാക്കിയിട്ടും രാഷ്ട്രീയം കളിക്കുന്ന മന്ത്രിമാര്‍ക്കും, മനുഷ്യത്ത്വം തൊട്ട് തീണ്ടിയിട്ടില്ലേ ?

സംസ്ഥാനങ്ങളുടെ രണ്ടിന്റേയും കേസ് കോടതിയിലിട്ട് തട്ടിക്കളിക്കുന്ന സുപ്രീം കോടതി എന്ന് പറയുന്ന പരമോന്നത നീതിന്യായ വ്യവസ്ഥയ്ക്ക് പിന്നിലുള്ളത് മനുഷ്യന്മാര്‍ തന്നെയല്ല എന്നുണ്ടോ ? ഇതെന്താ പിടികിട്ടാപ്പുള്ളിയോ, തെളിവില്ലാതെ കിടക്കുന്ന കേസോ മറ്റോ ആണോ ഇങ്ങനെ നീട്ടിനീട്ടിക്കൊണ്ടുപോകാന്‍?

ഈ കേസ് തീര്‍പ്പാക്കാന്‍ എന്താണിത്ര കാലതാമസം? ഇതിനേക്കാള്‍ വലിയ ഏത് കേസാണ് സുപ്രീം കോടതിയില്‍ അടിയന്തിരമായി തീരുമാനം കാത്തുകിടക്കുന്നത്? എന്തോന്നാണ് ഇത്ര വാദിക്കാന്‍? ഡാമിലെ വെള്ളം കുറച്ച് ദിവസമെടുത്തിട്ടായാലും, ആളപായമില്ലാത്ത രീതിയില്‍ ഒന്ന് തുറന്ന് വിട്ട് ഇപ്പോഴത്തെ അതിന്റെ ശോചനീയാവസ്ഥ മനസ്സിലാക്കാന്‍ സുപ്രീം കോടതിക്ക് ഒരു ശ്രമം നടത്തി നോക്കിക്കൂടെ? ലക്ഷക്കണക്കിന് ജനങ്ങളുടെ ജീവന്‍ അപകടത്തിലാകുന്ന തരത്തിലുള്ള ഒരു കേസാകുമ്പോള്‍ കോടതി നേരിട്ടിടപെട്ട് അങ്ങനെ ചെയ്യുന്നതില്‍ എന്താണ് തെറ്റ് എന്ന് മാത്രമേ നിയമമറിയാത്ത സാധാരണക്കാരനായ എനിക്ക് ചിന്തിക്കാനാകുന്നുള്ളൂ.

പാച്ചു എന്ന ബ്ലോഗര്‍ മുല്ലപ്പെരിയാറിലേക്ക് നടത്തിയിട്ടുള്ള യാത്രയുടെ വിവരണങ്ങളും പടങ്ങളുമൊക്കെ ഓരോ മലയാളിയും ഈ അവസരത്തില്‍ കണ്ടിരിക്കേണ്ട ഒന്നാണ്. ഒറ്റയാള്‍പ്പട്ടാളമായി ഇംഗ്ലണ്ടിലെ തന്റെ സ്വത്ത് മുഴുവന്‍ വിറ്റ് പെറുക്കി മുല്ലപ്പെരിയാര്‍ ഡാമുണ്ടാക്കിയ ബെന്നി കുക്ക് എന്ന സായിപ്പിന്റെ കഥയൊക്കെ പാച്ചുവിന്റെ തന്നെ വാക്കുകളിലൂടെ അവിടെവായിക്കാം. 115 അടിക്ക് താഴെ അണക്കെട്ടിലെ വെള്ളം താഴ്ന്നാല്‍ മാത്രമേ പൊട്ടിപ്പൊളിഞ്ഞ അണക്കെട്ടിന്റെ ശരിയായ രൂപം വെളിയില്‍ വരൂ. അതാരും കാണാതിരിക്കാന്‍ തമിഴ്നാട് പരമാവധി ശ്രമിക്കുന്നുണ്ടെങ്കിലും പല ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങളും പാച്ചു ക്യാമറയില്‍ പകര്‍ത്തിയിട്ടുണ്ട്. കൂട്ടത്തില്‍ ഷേര്‍ഷയുടെ ഈ പോസ്റ്റും വായിക്കൂ.

ഡാം പരിസരത്തെങ്ങാനും റിക്‍ടര്‍ സ്കെയില്‍ സൂചിക 6 ലേക്ക് എത്തുന്ന രീതിയിലുള്ള ഒരു ഭൂചലനമോ മറ്റോ ഉണ്ടായാല്‍ എല്ലാം അതോടെ തീരും. കേന്ദ്രജലകമ്മീഷന്റെ ചട്ടപ്രകാരം, ഡാമില്‍ ഉണ്ടാകുന്ന ചോര്‍ച്ചകളും മാറ്റങ്ങളും നിരീക്ഷിക്കുകയും അപകട സാദ്ധ്യത കണ്ടാല്‍ കേരള സര്‍ക്കാരിനേയും ജനങ്ങളേയും വിവരമറിയിക്കേണ്ടതും തമിഴ്നാട് സര്‍ക്കാരാണ്. കേസും കൂട്ടവുമായി കേരളത്തിനെതിരെ ശത്രുതാമനോഭാവത്തോടെ നില്‍ക്കുന്ന അവര്‍ അക്കാര്യത്തില്‍ എത്രത്തോളം ശുഷ്ക്കാന്തി കാണിക്കുമെന്ന് കണ്ടുതന്നെ അറിയണം.

എമര്‍ജന്‍സി ആക്‍ഷന്‍ പ്ലാന്‍ (E.A.P.)എന്ന അറ്റ കൈയ്യെക്കുറിച്ച് ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. അണക്കെട്ട് പൊട്ടിയാല്‍ പ്രധാനമായും ചെയ്യാനുള്ള രക്ഷാപ്രവര്‍ത്തനങ്ങളാണ് ഇപ്പറഞ്ഞ ആക്‍ഷന്‍ പ്ലാന്‍. എന്തൊക്കെ പ്ലാന്‍ ചെയ്താലും എത്രയൊക്കെ നടപ്പിലാക്കാന്‍ പറ്റും ഈ മലവെള്ളപ്പാച്ചിലിനിടയില്‍ ?! എത്രപേരുടെ ജീവനും സ്വത്തും രക്ഷിക്കാനാകും പ്രളയജലം പൊങ്ങിപ്പൊങ്ങി വരുന്നതിനിടയ്ക്ക് ? തിക്കിനും തിരക്കിനുമിടയില്‍ എല്ലാം വെള്ളത്തില്‍ വരച്ച വര മാത്രമേ ആകൂ.

കാര്യങ്ങളുടെ പോക്ക് കണ്ടിട്ട് ദൈവത്തിനല്ലാതെ മറ്റാര്‍ക്കും കേരളത്തെ രക്ഷിക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ല. അങ്ങേര്‍ക്ക് വേണമെങ്കില്‍ രക്ഷിക്കട്ടെ. അങ്ങേരുടെ സ്വന്തം നാടല്ലേ എന്നതാണ് അവസ്ഥ !

ഒരപകടവും സംഭവിക്കരുതേ എന്ന് പ്രാര്‍ത്ഥിക്കുന്ന സമയത്തും, അഥവാ അങ്ങനെയെന്തെങ്കിലും സംഭവിച്ചാല്‍ത്തന്നെ ഞാന്‍ എന്റെ കുടുംബത്തിന്റെ കൂടെ നാട്ടിലുള്ളപ്പോള്‍ മാത്രം അത് സംഭവിച്ചാല്‍ മതിയെന്നും ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. എന്തുവന്നാലും ഒരുമിച്ച് നേരിടാമല്ലോ ? അതല്‍പ്പം സ്വാര്‍ത്ഥതയാകാം, പക്ഷെ എനിക്കങ്ങനെ ചിന്തിക്കാനും പ്രാര്‍ത്ഥിക്കാനുമേ ഈയവസരത്തില്‍ ആകുന്നുള്ളൂ. ക്ഷമിക്കുക.

പ്രാര്‍ത്ഥിക്കാനല്ലാതെ നമ്മള്‍ ജനത്തിന് എന്താണ് ചെയ്യാനാകുക? തമിഴനെ ആക്രമിച്ച് കീഴടക്കി ഡാം തുറന്ന് വിട്ട് ജയിലില്‍ പോകണോ? അതോ കോടതി വിധി വരുന്നതുവരെ പ്രാണഭയത്തോടെ ജീവിക്കണോ? അതുമല്ലെങ്കില്‍ ഇതുപോലെ വാക്കുകളിലൂടെ സ്വന്തം ദൈന്യത പ്രകടിപ്പിച്ചാല്‍ മതിയോ?

ചിലപ്പോള്‍ തോന്നും ഇങ്ങനെ പേടിച്ച് പേടിച്ച് ജീവനും സ്വത്തിനും ഒരുറപ്പുമില്ലാതെ ജീവിക്കുന്നതിലും ഭേദം വല്ല തീവ്രവാദിയോ മറ്റോ ആയാല്‍ മതിയായിരുന്നെന്ന്. നൂറുകണക്കിന് ആളെ കൊന്നൊടുക്കിയ വിദേശ തീവ്രവാദിക്ക് 31 കോടി ചിലവില്‍ താമസവും, ഭക്ഷണവും, പാതുകാപ്പും, വക്കീലും, വിളിപ്പുറത്ത് വൈദ്യസഹായവുമെല്ലാം കൊടുക്കുന്ന രാജ്യത്ത്, ഒരക്രമവും കാണിക്കാതെ നിയമം അനുശാസിക്കുന്നതുപോലെ മാന്യമായി ജീവിക്കുന്ന ലക്ഷക്കണക്കിന് ജനങ്ങള്‍ക്ക് നേരാംവണ്ണം ഭക്ഷണവും വെള്ളവും വെളിച്ചവും ജീവസുരക്ഷയും ഒന്നുമില്ല.

ഒന്ന് മാത്രം മനസ്സിലാക്കുക. രാഷ്ട്രീയവും കോടതിയുമൊക്കെ കളിച്ച് കളിച്ച് എന്തെങ്കിലും കുഴപ്പങ്ങള്‍ വരുത്തിവെക്കാനാണ് അധികാരി വര്‍ഗ്ഗത്തിന്റെ ഭാവമെങ്കില്‍ ലോകം കണ്ടതില്‍ വെച്ച് ഏറ്റവും വലിയ ഒരു ദുരന്തത്തിനവര്‍ സമാധാനം പറയേണ്ടി വരും. അവരിലൊന്നിനെപ്പോലും റോഡിലിറങ്ങി നടക്കാന്‍ ബാക്കി വരുന്ന കേരളജനത അനുവദിച്ചെന്ന് വരില്ല. പേപ്പട്ടികളെ നേരിടുന്ന ലാഘവത്തോടെ തെരുവില്‍ ജനങ്ങളവരെ കല്ലെറിഞ്ഞുവീഴ്ത്തും. ഉറ്റവനും ഉടയവനും നഷ്ടപ്പെട്ട് മനസ്സിന്റെ സമനില തെറ്റി നില്‍ക്കേണ്ടി വന്നേക്കാവുന്ന ലക്ഷക്കണക്കിന് ജനങ്ങളുടെ വികാരത്തിന് മാത്രം വിലപറയരുത്.

വാല്‍ക്കഷണം:- പഴശ്ശിരാജ സിനിമയില്‍ ഇടച്ചേനി കുങ്കനെ അവതരിപ്പിച്ച് മലയാളികളുടെ കൈയ്യടി വാങ്ങിയ ശരത്കുമാര്‍ എന്ന തമിഴ് സിനിമാ നടന്‍ ഈയവസരത്തില്‍ ഒരിക്കല്‍ക്കൂടെ കൈയ്യടി അര്‍ഹിക്കുന്നു. മുല്ല്ലപ്പെരിയാര്‍ വിഷയത്തില്‍ മധ്യസ്ഥതയ്ക്ക് താന്‍ തയ്യാറാണെന്ന് അദ്ദേഹം പറഞ്ഞിരിക്കുന്നത് എന്തെങ്കിലും രാഷ്ടീയ ലക്ഷ്യത്തോടെ ആണെങ്കിലും അല്ലെങ്കിലും, അങ്ങനെ പറയാന്‍ ഒരു തമിഴനെങ്കിലും ഉണ്ടായെന്നുള്ളത് അല്‍പ്പം സന്തോഷത്തിന് വക നല്‍കുന്നു.

തമിഴ്നാടിനു വെള്ളം കൊടുക്കരുതെന്ന് ഒരു മലയാളിയും പറയില്ല. പക്ഷെ അത് കേരളത്തിലെ ബഹുഭൂരിപക്ഷത്തിന്റെ ജീവന് വില കല്പിക്കാതെ ആവരുത്.

പ്രതികരണ ശേഷി നഷ്ടപെട്ട മലയാളികള്‍ക്ക് ഇത് കണ്ടെങ്കിലും പ്രതികരിക്കാന്‍ തോന്നട്ടെ എന്ന പ്രാര്‍ത്ഥനയോടെ ............ .എവിടുന്ന്... കാട്ടിലെ തടി, തേവരുടെ ആന. വലിയെടാ വലി.   കഷ്ടം. 

6.10.2009

ഭാഗ്യശാലികള്‍

 

ഒരു സുഹ്രുത്തിന്‍റെ ഓര്‍ക്കുട്ട് സ്ക്രാപില്‍ കണ്ടത്:

വൈവാഹിക ജീവിതം ഒരു കപ്പു ചായ പോലാണ്‌...
സമൂഹമാകുന്ന വെള്ളത്തില്‍
പുരുഷനാകുന്ന തേയിലയും
സ്ത്രീയാകുന്ന പാലും
സ്നേഹമാകുന്ന പഞ്ചസാരയും ചേര്‍ത്തെടുക്കുന്ന
മധുരമുള്ള ഒരു ചായ!
ചിലപ്പോള്‍ ചായയില്‍ തേയില കൂടിപ്പോകും
അപ്പോള്‍ അതു സ്ട്രോംഗ് ടീ (കയ്പ്പു കൂടും)
ചിലപ്പോള്‍ ചായയില്‍ പാലു കൂടിപ്പോകും
അപ്പോള്‍ അതു ലൈറ്റ് ടീ (രുചി കുറയും)
ഇനി ചിലര്‍ക്ക് കട്ടന്‍ ചായയാകുന്നതാ ഇഷ്ടം
ചിലര്‍ക്കു പാലും വെള്ളവും മാത്രം മതി..
തേയില പൂത്തു പോകാതെ,
പാലു പുളിച്ചു പോകാതെ,
പഞ്ചസാരയില്‍ പാറ്റ കയറാതെ
എല്ലാം വേണ്ടവിധത്തില്‍ ചേര്‍ത്തു
നല്ല ചായയുണ്ടാക്കുന്നവര്‍
ഭാഗ്യശാലികള്‍

4.20.2009

മാമലകള്‍ക്കപ്പുറത്ത് മരതക പട്ടുടുത്തു

 
മലയാളമെന്നൊരു നാടുണ്ട്, കൊച്ചു മലയാളമെന്നൊരു നാടുണ്ട്....

കേരളം കേരളം കേളികൊട്ടുനരുന്ന കേരളം

പണ്ടൊക്കെ നാടിനെ പറ്റി ഓര്‍ത്തിരുന്നപ്പോള്‍ മനസ്സില്‍ വന്നിരുന്നത് ഈ പാട്ടുകളും പിന്നെ കുറെയേറെ നല്ല ഓര്‍മകളും ആയിരുന്നു. പിന്നീടെപ്പൊഴോ യാഹൂ ചാറ്റിലെ കേരളാ റൂമുകളില്‍ കൂടെ വെറുതെ കേറി ഇറങ്ങുമ്പോള്‍ പരസ്പരം പറയാന്‍ തന്നെ അറപ്പ് ഉളവാക്കുന്ന തെറികള്‍ വിളിക്കാന്‍ മത്സരിക്കുന്ന കോമാളികളെയും ആണ് ഓര്‍മ വന്നിരുന്നത്. അതിനിപ്പോഴും ഒരു കുറവുമില്ല. ഇടയ്ക്ക് ബോറടി കലാശലാവുമ്പോള്‍ വെറുതെ കേരളാ ചാറ്റ് സന്‍ദര്ര്‍ശ്ശിക്കാറുണ്ട്.  ഒത്തിരി പാട്ടുകള്‍ പാടുന്ന നല്ല മലയാളി സഹോദരന്മാരെയും തെറി അല്ലാതെ മറ്റൊരു വാക്കും അറിയാത്ത വേറെ കൊറേ ഞരമ്പ്‌രോഗികളെയും ഇഷ്ടം പോലെ കാണാറുണ്ട്.    

കിട്ടുന്ന ഫോര്‍വാര്‍ഡെഡ് മെസ്സജുകള്‍ മിക്കതും അവഗണിക്കുകയാണ് പതിവ്. ഈയിടെയായി കിട്ടുന്ന മലയാളം ഫോര്‍വേഡ് മെസ്സജുകല് എല്ലാം തന്നെ ലാല്‍ ഫാന്‍സും മമ്മൂട്ടി ഫാന്‍സും തമ്മില്‍ നടക്കുന്ന വടം വലിയുടെ പ്രതീകങ്ങള്‍ ആണ്. ഇപ്പോള്‍ കേരളത്തേപറ്റി എന്തെങ്കിലും ഓര്‍ക്കാന്‍ ശ്രമിക്കുമ്പോള്‍ ഇ-മെയില്‍ ഫോര്‍വേഡ്കളിലൂടെ പരസ്പരം കൊല്ലാന്‍ വെമ്പല്‍ കൊണ്ട് നിക്കുന്ന ബിലാല്‍ ഫാന്സിനെയും ജാക്കി ഫാന്സിനെയും മാറുന്ന മലയാളിയുടെ സംസ്കാരത്തെപറ്റിയും ആണ് ഓര്‍മ വരുന്നത്. 

മെസ്സജുകള്‍ ശ്രദ്ധിച്ചപ്പോള്‍ ഇതൊക്കെ ഉണ്ടാക്കാന്‍ കൂടുതല്‍ അധ്വാനിക്കുന്നത്‌ മമ്മുക്കയുടെ ഫാന്‍സ്‌ ആണെന്ന് തോന്നുന്നു. ഒരു പക്ഷെ ലാലേട്ടന്റെ ഫാന്‍സ്‌ ഉണ്ടാക്കിയ മെസ്സജുകള്‍ ഇതുവരെ അധികം കിട്ടതതാവം, എന്തോ, അറിയില്ല.

കാമ്പുള്ള സിനിമകള്‍ എന്നും കൈനീട്ടി സ്വീകരിച്ചിരുന്നവരാണ് നമ്മള്‍ മലയാളികള്‍. ലാലേട്ടനെയും മംമുക്കയെയും പോലെ കഥാപാത്രങ്ങളെ ഉള്‍ക്കൊണ്ട്‌ അവതരിപ്പിക്കാന്‍ പറ്റിയ അഭിനേതാക്കള്‍ ലോക സിനിമയില്‍ തന്നെ വളരെ കുറവാണു. ഇരുവരും അവതരിപ്പിച്ച പല കഥാപാത്രങ്ങളും മലയാളി ഉള്ളിടത്തോളം കാലം നമ്മുടെ മനസില്‍ നിന്നും മായാതെ നിക്കും. ചില സിനിമകള്‍ പരാജയപെട്ടിട്ടുണ്ടാവം. എന്ന് വെച്ച് തമിഴ് നാട്ടിലെ ഫാന്‍സ്‌ അസ്സോസ്സിയഷന്‍സ് കാണിക്കാറുള്ളത് പോലെ സിനിമ കൊട്ടകകളുടെ സ്ക്രീന്‍ കുത്തി കീറാന്‍ നമ്മള്‍ ഇതുവരെ ശ്രമിച്ചിട്ടില്ല. സിനിമകള്‍ കൂവി തകര്‍ക്കാന്‍ ശ്രമിക്കുന്ന കുറുക്കന്മാരെ, നിങ്ങല്‍കൊക്കെ വേണ്ടത് നല്ല ചുട്ട പെട തന്നെയാ.

ഈയിടെ ലാല്‍ സലാം എന്ന് പറഞ്ഞ ഒരു സുഹൃത്തിനോട് തമാശ രൂപത്തില്‍ പറഞ്ഞു - കേരളത്തില്‍ പോയി പറയണ്ട, ബിലാല്‍ ഫാന്‍സ്‌ കേട്ടാല്‍ കൊന്നു കൊച്ചി കായലില്‍ തള്ളുമെന്നും വെറുതെ പോങ്ങികിടക്കുന്നത് കാണാന്‍ ഒരു സുഘോം ഉണ്ടാവില്ലെന്നും.

ഇതാണ് കേരളം. മത തീവ്രവാദത്തിന്റെയും സെക്സ് മാഫിയകളുടെയും പുതിയ താവളം. മലയാളി എന്നതില്‍ അഭിമാനിച്ചിരുന്ന ഒരു സമയമുണ്ടാരുന്നു.  ഇപ്പോള്‍ അതിലും നല്ലത് തലവഴി മുണ്ടിട്ടു നടക്കുന്നതാണെന്ന് തോന്നുന്നു.

അപ്പൊ അധികം താമസിക്കാതെ കേരളത്തിലും മറ്റു തെക്കന്‍ സംസ്ഥാനങ്ങളിലെ പോലെ തരാരധനയും മറ്റും തുടങ്ങുമാരിക്കും. മലയാളി ഇനി ആര്‍ക്കാണോ അമ്പലം പണിയാന്‍ പോകുന്നത്. കാലം പോയ ഒരു പോക്കെ...

കഷ്ടം. മലയാളി രക്ഷപെടില്ല എന്ന് ഉറപ്പിച്ചു കഴിഞ്ഞു. ഈ ഇ-മെയില്‍ ഫോര്‍വാര്‍ഡ്‌കള്‍ ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന തല ഇവരൊക്കെ സ്വന്തം കാര്യത്തിന് ഉപയോഗിചിരുന്നെങ്കില്‍ എത്ര നന്നായേനെ. അല്ല ഇതിനെ പറ്റി കൂടുതല്‍ എഴുതി ഞാന്‍ എന്തിനാ എന്‍റെ സമയം മിനക്കെടുതുന്നത്, എനിക്ക് വേറെ പണി ഉണ്ട്. 

3.10.2009

ബന്ധങ്ങളുടെ മൂല്യച്ചുതി

വളരെ അധികം ഫോര്‍വാര്‍ഡെഡ് ഇ-മെയിലുകള്‍ ലഭിക്കാര്‍ഉണ്ടെങ്ങിലും പലതും അവഗണിക്കുകയാണ് പതിവ്. ഔട്ട്ലുക്കില്‍ പണ്ടെങ്ങോ കുറിച്ചിട്ട റൂള്‍സ് ഉള്ളതുകൊണ്ട് ഇത്തരത്തിലെ മെയിലുകള്‍ അവഗണനയുടെ മറകള്‍ക്കുള്ളിലെയ്ക്ക് തള്ളുകയാണ് ശീലവും സ്വഭാവവും. കഴിഞ്ഞ ദിവസം വെറുതെ അവയ്ക്കുള്ളില്‍ പരതിയപ്പോള്‍ ബന്ധങ്ങളുടെ മൂല്യച്ചുതിയെ പറ്റി നര്‍മമായ ഭാഷയില്‍ സരളമായി പ്രതിപാദിക്കുന്ന ഒരു കഥ കിട്ടി. ഇഷ്ടപ്പെട്ടു. ആരോ മലയാളമനോരമ നല്‍കുന്ന ബൂലോക പാളികളില്‍ രചിച്ചതാണിത്‌. അജ്ഞാതനായ / അജ്ഞാതയായ സുഹൃത്തേ മാപ്പ്.

ഭര്‍ത്താവില്ലാത്ത നേരത്തെ എകാന്തയില്‍ നിന്നും മോചനം നേടാനാണ് അവള്‍ സംശയാലുവായ ഭര്‍ത്താവറിയാതെ ഒരു മൊബൈല്‍ വാങ്ങിയത്. എങ്ങനെയോ വഴിതെറ്റി വന്ന ഒരു മിസ്കാളിലൂടെയാണ് അയാളെ അവള്‍ പരിചയപ്പെടുന്നത്. അവര്‍ രണ്ടുപേരും തുല്യ ദു:ഖിതരായിരുന്നു. അവള്‍- ഭര്‍ത്താവില്‍ നിന്നും വേണ്ടത്ര സ്നേഹവും കരുതലും ലഭിക്കാത്തതില്‍ അസംതൃപ്തിയില്‍ , അയാള്‍ - ഭാര്യയില്‍ ഒരു സുഖവും സാന്ത്വനവും കിട്ടാത്തവനും.

ആദ്യമാദ്യം ഹലോയില്‍ തുടങ്ങിയ അഭിസംബോധന പിന്നീട് ചക്കരെ, മുത്തെ, കരളേ തുടങ്ങിയ വാക്കുകളിലേക്കു വഴിമാറി. ആ സംബോധനയോന്നും ഇഷ്ടപ്പെടാത്ത അവള്‍ പറഞ്ഞു : വേണ്ട, അങ്ങിനെയൊന്നും വിളിക്കണ്ട, "എന്നാല്‍ ഞാന്‍ പോന്നൂ എന്ന് വിളിക്കാം ഇപ്പോള്‍ അതിനല്ലേ പൊള്ളുന്ന വില " അതിനവള്‍ എതിരൊന്നും പറഞ്ഞില്ല.

മൊബൈല്‍ കമ്പനി നല്കിയ ഫ്രീ എസ് എം എസും ഫ്രീ ടോക്ക് സമയവും കുറഞ്ഞ ചാര്‍ജ്ജും അവരുടെ ബന്ധത്തെ ഊട്ടിയുറപ്പിച്ചു . ലോകത്തെ ഏറ്റവും നല്ല വാക്കുകള്‍ കോര്‍ത്തെടുത്ത അവരുടെ സംസാരം മണിക്കൂറുകള്‍ നീണ്ടു.. അയാളുടെ വാക്കുകള്‍ സെന്‍സര്‍ ബോര്‍ഡ് നിയന്ത്രണ രേഖ കടക്കും എന്നുള്ള ഘട്ടം വന്നപ്പോള്‍ അവള്‍ പറഞ്ഞു: മതി ചേട്ടാ ഇനി പിന്നെ വിളിക്ക്, ആരെങ്കിലും വിളിച്ചാല്‍ ചേട്ടന്റെ ലൈന്‍ ബിസി ആവും , കിട്ടില്ല " "ഇല്ല ഇല്ല , ഈ നമ്പര്‍ നിനക്ക് വേണ്ടി മാത്രം ഉള്ളതാ , എന്റെ ഭാര്യ- ആ ശവത്തിനു പോലും ഈ നമ്പര്‍ അറിയില്ല "

അങ്ങനെ അവരുടെ സംസാരം സുഹൃത്ത് ബന്ധത്തിന്റെ പൂതിരിയില്‍ നിന്നു ചിരിയുടെ മാലപ്പടക്കതിലെക്കും അതില്‍ നിന്നു പ്രണയത്തിന്റെ അമിട്ടുകളിലെക്കും തീ പടര്‍ത്തി .. മൊബൈല്‍ ടവറിനു ചെവി ഉണ്ടായിരുന്നെന്കില്‍ അവ നാണിച്ചു തല കുനിക്കുമായിരുന്നു.

മൊബൈല്‍ കവറേജ് ഇല്ലാത്ത പ്രദേശത്ത് എത്തിയാല്‍ അയാള്‍ വെള്ളത്തില്‍ നിന്നും കരയില്‍ പിടിച്ചിട്ട മത്സ്യത്തെ പോലെ അസ്വസ്ത്തനാവാന്‍ തുടങ്ങും ! അവള്കാകട്ടെ അയാളുടെ ഒരു മിസ്കാള്‍ മതി മേലാകെ കൊരിത്തരിക്കാന്‍ ! കാരണം - ആരും കാണാതിരിക്കാന്‍ മൊബൈല്‍ വിറയലില്‍ ഇട്ടു അരയില്‍ തിരുകിയാണ്‌ കൊണ്ടു നടക്കാറ്.

അങ്ങനെ സെല്‍ഫോണ്‍ തരംഗങ്ങളില്‍ അലിഞ്ഞു അവര്‍ സന്കടങ്ങളും സന്തോഷങ്ങളും പങ്കു വെച്ചു. കേരളത്തിലെ റിയല്‍ എസ്റ്റേറ്റ്‌ മാഫിയയെ പോലെ അവരുടെ ബന്ധവും വളര്ന്നു. പരസ്പരം കാണാനുള്ള മോഹം രണ്ടുപേരിലും തോന്നി തുടങ്ങി, ചേട്ടന്‍ കാണാന്‍ എങ്ങിനെ? ഒരുദിവസം അവള്‍ ചോദിച്ചു മോഹന്‍ലാലിനെ പോലെ അത്ര ഗ്ലാമര്‍ ഇല്ലെങ്കിലും സലിംകുമാറിനെ പോലെ അല്ല , നീയോ?"

"കാവ്യ മാധവനെ പോലെ അത്ര ഗ്ലാമര്‍ ഇല്ലെങ്കിലും കല്പനയുടെ പോലെയല്ല.. , അല്ലെങ്കില്‍ തന്നെ നമ്മള്‍ ഗ്ലാമര്‍ കണ്ടാണോ പ്രണയിച്ചത് ... അവള്‍ പരിഭവിച്ചു , പ്രായം ചോദിച്ച സിനിമാ നടിയെപോലെ അവള്‍ വിഷയത്തില്‍ നിന്നും വ്യതിചലിച്ചു ..... കാലം അങ്ങിനെ കടന്നു പോയ്കൊണ്ടിടുന്നു.. സൂര്യ ചന്ദ്രന്മാര്‍ പലതവണ വന്നും പോയുമിരുന്നു.. സ്വന്തം ഭര്‍ത്താവിനെ അവളും സ്വന്തം ഭാര്യയെ അയാളും പൂര്‍ണമായി വെറുത്തു തുടങ്ങി...

ഒരുദിവസം അടുക്കളയില്‍ പപ്പടം കാച്ചുമ്പോള്‍ ആണ് അവള്‍ പെട്ടെന്ന് കോരിത്തരിച്ചത് !, അരയില്‍ തിരുകിയ മൊബൈലിലെ സ്ക്രീനില്‍ അയാളുടെ പേരു കണ്ടതും തിളച്ച എണ്ണയില്‍ വീണ പപ്പടം പോലെ അവളുടെ മുഖം ചുവന്നു തുടുത്തു..
"പോന്നൂ .. എനിക്കിനി ആ മൂധേവിയെ സഹിക്കാന്‍ വയ്യ, നമുക്ക് എവിടെകെന്കിലും പോകാം ... സുഖമായി കഴിയാം..."
"എന്റെ ചേട്ടാ ... ഞാന്‍ അതങ്ങോട്ട് പരയാനിരീക്കുകയായിരുന്നു.. എനിക്കും മടുത്തു .. ഇവിടത്തെ കാലമാടനു ഇപ്പോള്‍ എന്നെ കാണുന്നത് തന്നെ ഇഷ്ടമല്ല !"

"എന്നാല്‍ നാളെ കാലത്ത് പത്ത് മണിക്ക് നീ കായലരികിലെ പാര്‍ക്കില്‍ ആദ്യത്തെ ബെന്ചില്‍ കാത്തിരിക്കണം , ആട്ടെ നീ ഏത് കളര്‍ ട്രസ്സാ ഇടുന്നത് ?

"ഊം .. നീല സാരിയും ബ്ലൌസും .. അത് മതിയോ ? " ഓക്കേ ... അപ്പോള്‍ നാളെ കാണാം ....

അയാള്‍ പറഞ്ഞത് അവള്‍ അംഗീകരിച്ചു ..

പിറ്റേന്ന്,

ഇലവുമരം പൊഴിച്ച മഞ്ഞയിലകളും ഇളം ചുവപ്പ് പൂക്കളും പരവതാനി വിരിച്ച കായല്ക്കരയിലൂടെ തന്റെ ഹൃദയം കവര്‍ന്ന ആ സ്ത്രീയെ തേടി അയാള്‍ നടന്നു .. അതാ നീല സാരിയുടുത്ത അവള്‍ .. സിമന്റ് ബെന്ചില്‍ കായലിന്റെ വിദൂരതയിലേക്ക് കണ്ണും നട്ടിരിക്കുന്നു ...

മുഖം വ്യകതമല്ല... എങ്കിലും... നീല വസ്ത്രം .. ഇതവള്‍ തന്നെ... മണിയറയില്‍ വിളക്ക് കത്തുന്നതും , മധുരക്കള്ള് ചെത്ത്തുന്നതും മനസ്സില്‍ സങ്കല്പിച്ചു, പിറകിലൂടെ ഒരു കള്ളനെ പോലെ ചെന്നു അവളുടെ ചുമലില്‍ കയ്യ് അമര്ത്തി, സ്നേഹത്തോടെ വിളിച്ചു: " പോന്നൂ ... ഞാന്‍ വന്നു ...

അവള്‍ തിരിഞ്ഞതും ' സ്ത്യത്തിലെ ' തട്ടിപ്പ് അറിഞ്ഞ ഓഹരി ഉടമയെ പോലെ അയാള്‍ ഞെട്ടി !! അതയാളുടെ ഭാര്യ ആയിരുന്നു .....

ഇത് കൈരളി ചാനലില്‍ ഏതോ ഒരു കോമഡി പരിപാടിയില്‍ അവതരിപ്പിക്കപെട്ടു എന്നും കേള്‍ക്കുന്നു. അടുത്തയിടെ കണ്ട ഒരു സിനിമയിലെ ചില രംഗങ്ങളുമായി സാമ്യമുണ്ടെങ്ങിലും സംഭവം കൊള്ളാം.  

ഭര്‍ത്താക്കന്‍മാരെ, ഭാര്യമാരെ സൂക്ഷിക്കു. വേണ്ടാത്ത പരിപാടിക്ക്‌ പോവാതെ ഉള്ളതില്‍ സംത്രുപതരായിരുന്നെങ്ങില്‍ ഈ അമളി പിണയുമായിരുന്നോ?