6.10.2009

ഭാഗ്യശാലികള്‍

 

ഒരു സുഹ്രുത്തിന്‍റെ ഓര്‍ക്കുട്ട് സ്ക്രാപില്‍ കണ്ടത്:

വൈവാഹിക ജീവിതം ഒരു കപ്പു ചായ പോലാണ്‌...
സമൂഹമാകുന്ന വെള്ളത്തില്‍
പുരുഷനാകുന്ന തേയിലയും
സ്ത്രീയാകുന്ന പാലും
സ്നേഹമാകുന്ന പഞ്ചസാരയും ചേര്‍ത്തെടുക്കുന്ന
മധുരമുള്ള ഒരു ചായ!
ചിലപ്പോള്‍ ചായയില്‍ തേയില കൂടിപ്പോകും
അപ്പോള്‍ അതു സ്ട്രോംഗ് ടീ (കയ്പ്പു കൂടും)
ചിലപ്പോള്‍ ചായയില്‍ പാലു കൂടിപ്പോകും
അപ്പോള്‍ അതു ലൈറ്റ് ടീ (രുചി കുറയും)
ഇനി ചിലര്‍ക്ക് കട്ടന്‍ ചായയാകുന്നതാ ഇഷ്ടം
ചിലര്‍ക്കു പാലും വെള്ളവും മാത്രം മതി..
തേയില പൂത്തു പോകാതെ,
പാലു പുളിച്ചു പോകാതെ,
പഞ്ചസാരയില്‍ പാറ്റ കയറാതെ
എല്ലാം വേണ്ടവിധത്തില്‍ ചേര്‍ത്തു
നല്ല ചായയുണ്ടാക്കുന്നവര്‍
ഭാഗ്യശാലികള്‍

4.20.2009

മാമലകള്‍ക്കപ്പുറത്ത് മരതക പട്ടുടുത്തു

 
മലയാളമെന്നൊരു നാടുണ്ട്, കൊച്ചു മലയാളമെന്നൊരു നാടുണ്ട്....

കേരളം കേരളം കേളികൊട്ടുനരുന്ന കേരളം

പണ്ടൊക്കെ നാടിനെ പറ്റി ഓര്‍ത്തിരുന്നപ്പോള്‍ മനസ്സില്‍ വന്നിരുന്നത് ഈ പാട്ടുകളും പിന്നെ കുറെയേറെ നല്ല ഓര്‍മകളും ആയിരുന്നു. പിന്നീടെപ്പൊഴോ യാഹൂ ചാറ്റിലെ കേരളാ റൂമുകളില്‍ കൂടെ വെറുതെ കേറി ഇറങ്ങുമ്പോള്‍ പരസ്പരം പറയാന്‍ തന്നെ അറപ്പ് ഉളവാക്കുന്ന തെറികള്‍ വിളിക്കാന്‍ മത്സരിക്കുന്ന കോമാളികളെയും ആണ് ഓര്‍മ വന്നിരുന്നത്. അതിനിപ്പോഴും ഒരു കുറവുമില്ല. ഇടയ്ക്ക് ബോറടി കലാശലാവുമ്പോള്‍ വെറുതെ കേരളാ ചാറ്റ് സന്‍ദര്ര്‍ശ്ശിക്കാറുണ്ട്.  ഒത്തിരി പാട്ടുകള്‍ പാടുന്ന നല്ല മലയാളി സഹോദരന്മാരെയും തെറി അല്ലാതെ മറ്റൊരു വാക്കും അറിയാത്ത വേറെ കൊറേ ഞരമ്പ്‌രോഗികളെയും ഇഷ്ടം പോലെ കാണാറുണ്ട്.    

കിട്ടുന്ന ഫോര്‍വാര്‍ഡെഡ് മെസ്സജുകള്‍ മിക്കതും അവഗണിക്കുകയാണ് പതിവ്. ഈയിടെയായി കിട്ടുന്ന മലയാളം ഫോര്‍വേഡ് മെസ്സജുകല് എല്ലാം തന്നെ ലാല്‍ ഫാന്‍സും മമ്മൂട്ടി ഫാന്‍സും തമ്മില്‍ നടക്കുന്ന വടം വലിയുടെ പ്രതീകങ്ങള്‍ ആണ്. ഇപ്പോള്‍ കേരളത്തേപറ്റി എന്തെങ്കിലും ഓര്‍ക്കാന്‍ ശ്രമിക്കുമ്പോള്‍ ഇ-മെയില്‍ ഫോര്‍വേഡ്കളിലൂടെ പരസ്പരം കൊല്ലാന്‍ വെമ്പല്‍ കൊണ്ട് നിക്കുന്ന ബിലാല്‍ ഫാന്സിനെയും ജാക്കി ഫാന്സിനെയും മാറുന്ന മലയാളിയുടെ സംസ്കാരത്തെപറ്റിയും ആണ് ഓര്‍മ വരുന്നത്. 

മെസ്സജുകള്‍ ശ്രദ്ധിച്ചപ്പോള്‍ ഇതൊക്കെ ഉണ്ടാക്കാന്‍ കൂടുതല്‍ അധ്വാനിക്കുന്നത്‌ മമ്മുക്കയുടെ ഫാന്‍സ്‌ ആണെന്ന് തോന്നുന്നു. ഒരു പക്ഷെ ലാലേട്ടന്റെ ഫാന്‍സ്‌ ഉണ്ടാക്കിയ മെസ്സജുകള്‍ ഇതുവരെ അധികം കിട്ടതതാവം, എന്തോ, അറിയില്ല.

കാമ്പുള്ള സിനിമകള്‍ എന്നും കൈനീട്ടി സ്വീകരിച്ചിരുന്നവരാണ് നമ്മള്‍ മലയാളികള്‍. ലാലേട്ടനെയും മംമുക്കയെയും പോലെ കഥാപാത്രങ്ങളെ ഉള്‍ക്കൊണ്ട്‌ അവതരിപ്പിക്കാന്‍ പറ്റിയ അഭിനേതാക്കള്‍ ലോക സിനിമയില്‍ തന്നെ വളരെ കുറവാണു. ഇരുവരും അവതരിപ്പിച്ച പല കഥാപാത്രങ്ങളും മലയാളി ഉള്ളിടത്തോളം കാലം നമ്മുടെ മനസില്‍ നിന്നും മായാതെ നിക്കും. ചില സിനിമകള്‍ പരാജയപെട്ടിട്ടുണ്ടാവം. എന്ന് വെച്ച് തമിഴ് നാട്ടിലെ ഫാന്‍സ്‌ അസ്സോസ്സിയഷന്‍സ് കാണിക്കാറുള്ളത് പോലെ സിനിമ കൊട്ടകകളുടെ സ്ക്രീന്‍ കുത്തി കീറാന്‍ നമ്മള്‍ ഇതുവരെ ശ്രമിച്ചിട്ടില്ല. സിനിമകള്‍ കൂവി തകര്‍ക്കാന്‍ ശ്രമിക്കുന്ന കുറുക്കന്മാരെ, നിങ്ങല്‍കൊക്കെ വേണ്ടത് നല്ല ചുട്ട പെട തന്നെയാ.

ഈയിടെ ലാല്‍ സലാം എന്ന് പറഞ്ഞ ഒരു സുഹൃത്തിനോട് തമാശ രൂപത്തില്‍ പറഞ്ഞു - കേരളത്തില്‍ പോയി പറയണ്ട, ബിലാല്‍ ഫാന്‍സ്‌ കേട്ടാല്‍ കൊന്നു കൊച്ചി കായലില്‍ തള്ളുമെന്നും വെറുതെ പോങ്ങികിടക്കുന്നത് കാണാന്‍ ഒരു സുഘോം ഉണ്ടാവില്ലെന്നും.

ഇതാണ് കേരളം. മത തീവ്രവാദത്തിന്റെയും സെക്സ് മാഫിയകളുടെയും പുതിയ താവളം. മലയാളി എന്നതില്‍ അഭിമാനിച്ചിരുന്ന ഒരു സമയമുണ്ടാരുന്നു.  ഇപ്പോള്‍ അതിലും നല്ലത് തലവഴി മുണ്ടിട്ടു നടക്കുന്നതാണെന്ന് തോന്നുന്നു.

അപ്പൊ അധികം താമസിക്കാതെ കേരളത്തിലും മറ്റു തെക്കന്‍ സംസ്ഥാനങ്ങളിലെ പോലെ തരാരധനയും മറ്റും തുടങ്ങുമാരിക്കും. മലയാളി ഇനി ആര്‍ക്കാണോ അമ്പലം പണിയാന്‍ പോകുന്നത്. കാലം പോയ ഒരു പോക്കെ...

കഷ്ടം. മലയാളി രക്ഷപെടില്ല എന്ന് ഉറപ്പിച്ചു കഴിഞ്ഞു. ഈ ഇ-മെയില്‍ ഫോര്‍വാര്‍ഡ്‌കള്‍ ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന തല ഇവരൊക്കെ സ്വന്തം കാര്യത്തിന് ഉപയോഗിചിരുന്നെങ്കില്‍ എത്ര നന്നായേനെ. അല്ല ഇതിനെ പറ്റി കൂടുതല്‍ എഴുതി ഞാന്‍ എന്തിനാ എന്‍റെ സമയം മിനക്കെടുതുന്നത്, എനിക്ക് വേറെ പണി ഉണ്ട്. 

3.10.2009

ബന്ധങ്ങളുടെ മൂല്യച്ചുതി

വളരെ അധികം ഫോര്‍വാര്‍ഡെഡ് ഇ-മെയിലുകള്‍ ലഭിക്കാര്‍ഉണ്ടെങ്ങിലും പലതും അവഗണിക്കുകയാണ് പതിവ്. ഔട്ട്ലുക്കില്‍ പണ്ടെങ്ങോ കുറിച്ചിട്ട റൂള്‍സ് ഉള്ളതുകൊണ്ട് ഇത്തരത്തിലെ മെയിലുകള്‍ അവഗണനയുടെ മറകള്‍ക്കുള്ളിലെയ്ക്ക് തള്ളുകയാണ് ശീലവും സ്വഭാവവും. കഴിഞ്ഞ ദിവസം വെറുതെ അവയ്ക്കുള്ളില്‍ പരതിയപ്പോള്‍ ബന്ധങ്ങളുടെ മൂല്യച്ചുതിയെ പറ്റി നര്‍മമായ ഭാഷയില്‍ സരളമായി പ്രതിപാദിക്കുന്ന ഒരു കഥ കിട്ടി. ഇഷ്ടപ്പെട്ടു. ആരോ മലയാളമനോരമ നല്‍കുന്ന ബൂലോക പാളികളില്‍ രചിച്ചതാണിത്‌. അജ്ഞാതനായ / അജ്ഞാതയായ സുഹൃത്തേ മാപ്പ്.

ഭര്‍ത്താവില്ലാത്ത നേരത്തെ എകാന്തയില്‍ നിന്നും മോചനം നേടാനാണ് അവള്‍ സംശയാലുവായ ഭര്‍ത്താവറിയാതെ ഒരു മൊബൈല്‍ വാങ്ങിയത്. എങ്ങനെയോ വഴിതെറ്റി വന്ന ഒരു മിസ്കാളിലൂടെയാണ് അയാളെ അവള്‍ പരിചയപ്പെടുന്നത്. അവര്‍ രണ്ടുപേരും തുല്യ ദു:ഖിതരായിരുന്നു. അവള്‍- ഭര്‍ത്താവില്‍ നിന്നും വേണ്ടത്ര സ്നേഹവും കരുതലും ലഭിക്കാത്തതില്‍ അസംതൃപ്തിയില്‍ , അയാള്‍ - ഭാര്യയില്‍ ഒരു സുഖവും സാന്ത്വനവും കിട്ടാത്തവനും.

ആദ്യമാദ്യം ഹലോയില്‍ തുടങ്ങിയ അഭിസംബോധന പിന്നീട് ചക്കരെ, മുത്തെ, കരളേ തുടങ്ങിയ വാക്കുകളിലേക്കു വഴിമാറി. ആ സംബോധനയോന്നും ഇഷ്ടപ്പെടാത്ത അവള്‍ പറഞ്ഞു : വേണ്ട, അങ്ങിനെയൊന്നും വിളിക്കണ്ട, "എന്നാല്‍ ഞാന്‍ പോന്നൂ എന്ന് വിളിക്കാം ഇപ്പോള്‍ അതിനല്ലേ പൊള്ളുന്ന വില " അതിനവള്‍ എതിരൊന്നും പറഞ്ഞില്ല.

മൊബൈല്‍ കമ്പനി നല്കിയ ഫ്രീ എസ് എം എസും ഫ്രീ ടോക്ക് സമയവും കുറഞ്ഞ ചാര്‍ജ്ജും അവരുടെ ബന്ധത്തെ ഊട്ടിയുറപ്പിച്ചു . ലോകത്തെ ഏറ്റവും നല്ല വാക്കുകള്‍ കോര്‍ത്തെടുത്ത അവരുടെ സംസാരം മണിക്കൂറുകള്‍ നീണ്ടു.. അയാളുടെ വാക്കുകള്‍ സെന്‍സര്‍ ബോര്‍ഡ് നിയന്ത്രണ രേഖ കടക്കും എന്നുള്ള ഘട്ടം വന്നപ്പോള്‍ അവള്‍ പറഞ്ഞു: മതി ചേട്ടാ ഇനി പിന്നെ വിളിക്ക്, ആരെങ്കിലും വിളിച്ചാല്‍ ചേട്ടന്റെ ലൈന്‍ ബിസി ആവും , കിട്ടില്ല " "ഇല്ല ഇല്ല , ഈ നമ്പര്‍ നിനക്ക് വേണ്ടി മാത്രം ഉള്ളതാ , എന്റെ ഭാര്യ- ആ ശവത്തിനു പോലും ഈ നമ്പര്‍ അറിയില്ല "

അങ്ങനെ അവരുടെ സംസാരം സുഹൃത്ത് ബന്ധത്തിന്റെ പൂതിരിയില്‍ നിന്നു ചിരിയുടെ മാലപ്പടക്കതിലെക്കും അതില്‍ നിന്നു പ്രണയത്തിന്റെ അമിട്ടുകളിലെക്കും തീ പടര്‍ത്തി .. മൊബൈല്‍ ടവറിനു ചെവി ഉണ്ടായിരുന്നെന്കില്‍ അവ നാണിച്ചു തല കുനിക്കുമായിരുന്നു.

മൊബൈല്‍ കവറേജ് ഇല്ലാത്ത പ്രദേശത്ത് എത്തിയാല്‍ അയാള്‍ വെള്ളത്തില്‍ നിന്നും കരയില്‍ പിടിച്ചിട്ട മത്സ്യത്തെ പോലെ അസ്വസ്ത്തനാവാന്‍ തുടങ്ങും ! അവള്കാകട്ടെ അയാളുടെ ഒരു മിസ്കാള്‍ മതി മേലാകെ കൊരിത്തരിക്കാന്‍ ! കാരണം - ആരും കാണാതിരിക്കാന്‍ മൊബൈല്‍ വിറയലില്‍ ഇട്ടു അരയില്‍ തിരുകിയാണ്‌ കൊണ്ടു നടക്കാറ്.

അങ്ങനെ സെല്‍ഫോണ്‍ തരംഗങ്ങളില്‍ അലിഞ്ഞു അവര്‍ സന്കടങ്ങളും സന്തോഷങ്ങളും പങ്കു വെച്ചു. കേരളത്തിലെ റിയല്‍ എസ്റ്റേറ്റ്‌ മാഫിയയെ പോലെ അവരുടെ ബന്ധവും വളര്ന്നു. പരസ്പരം കാണാനുള്ള മോഹം രണ്ടുപേരിലും തോന്നി തുടങ്ങി, ചേട്ടന്‍ കാണാന്‍ എങ്ങിനെ? ഒരുദിവസം അവള്‍ ചോദിച്ചു മോഹന്‍ലാലിനെ പോലെ അത്ര ഗ്ലാമര്‍ ഇല്ലെങ്കിലും സലിംകുമാറിനെ പോലെ അല്ല , നീയോ?"

"കാവ്യ മാധവനെ പോലെ അത്ര ഗ്ലാമര്‍ ഇല്ലെങ്കിലും കല്പനയുടെ പോലെയല്ല.. , അല്ലെങ്കില്‍ തന്നെ നമ്മള്‍ ഗ്ലാമര്‍ കണ്ടാണോ പ്രണയിച്ചത് ... അവള്‍ പരിഭവിച്ചു , പ്രായം ചോദിച്ച സിനിമാ നടിയെപോലെ അവള്‍ വിഷയത്തില്‍ നിന്നും വ്യതിചലിച്ചു ..... കാലം അങ്ങിനെ കടന്നു പോയ്കൊണ്ടിടുന്നു.. സൂര്യ ചന്ദ്രന്മാര്‍ പലതവണ വന്നും പോയുമിരുന്നു.. സ്വന്തം ഭര്‍ത്താവിനെ അവളും സ്വന്തം ഭാര്യയെ അയാളും പൂര്‍ണമായി വെറുത്തു തുടങ്ങി...

ഒരുദിവസം അടുക്കളയില്‍ പപ്പടം കാച്ചുമ്പോള്‍ ആണ് അവള്‍ പെട്ടെന്ന് കോരിത്തരിച്ചത് !, അരയില്‍ തിരുകിയ മൊബൈലിലെ സ്ക്രീനില്‍ അയാളുടെ പേരു കണ്ടതും തിളച്ച എണ്ണയില്‍ വീണ പപ്പടം പോലെ അവളുടെ മുഖം ചുവന്നു തുടുത്തു..
"പോന്നൂ .. എനിക്കിനി ആ മൂധേവിയെ സഹിക്കാന്‍ വയ്യ, നമുക്ക് എവിടെകെന്കിലും പോകാം ... സുഖമായി കഴിയാം..."
"എന്റെ ചേട്ടാ ... ഞാന്‍ അതങ്ങോട്ട് പരയാനിരീക്കുകയായിരുന്നു.. എനിക്കും മടുത്തു .. ഇവിടത്തെ കാലമാടനു ഇപ്പോള്‍ എന്നെ കാണുന്നത് തന്നെ ഇഷ്ടമല്ല !"

"എന്നാല്‍ നാളെ കാലത്ത് പത്ത് മണിക്ക് നീ കായലരികിലെ പാര്‍ക്കില്‍ ആദ്യത്തെ ബെന്ചില്‍ കാത്തിരിക്കണം , ആട്ടെ നീ ഏത് കളര്‍ ട്രസ്സാ ഇടുന്നത് ?

"ഊം .. നീല സാരിയും ബ്ലൌസും .. അത് മതിയോ ? " ഓക്കേ ... അപ്പോള്‍ നാളെ കാണാം ....

അയാള്‍ പറഞ്ഞത് അവള്‍ അംഗീകരിച്ചു ..

പിറ്റേന്ന്,

ഇലവുമരം പൊഴിച്ച മഞ്ഞയിലകളും ഇളം ചുവപ്പ് പൂക്കളും പരവതാനി വിരിച്ച കായല്ക്കരയിലൂടെ തന്റെ ഹൃദയം കവര്‍ന്ന ആ സ്ത്രീയെ തേടി അയാള്‍ നടന്നു .. അതാ നീല സാരിയുടുത്ത അവള്‍ .. സിമന്റ് ബെന്ചില്‍ കായലിന്റെ വിദൂരതയിലേക്ക് കണ്ണും നട്ടിരിക്കുന്നു ...

മുഖം വ്യകതമല്ല... എങ്കിലും... നീല വസ്ത്രം .. ഇതവള്‍ തന്നെ... മണിയറയില്‍ വിളക്ക് കത്തുന്നതും , മധുരക്കള്ള് ചെത്ത്തുന്നതും മനസ്സില്‍ സങ്കല്പിച്ചു, പിറകിലൂടെ ഒരു കള്ളനെ പോലെ ചെന്നു അവളുടെ ചുമലില്‍ കയ്യ് അമര്ത്തി, സ്നേഹത്തോടെ വിളിച്ചു: " പോന്നൂ ... ഞാന്‍ വന്നു ...

അവള്‍ തിരിഞ്ഞതും ' സ്ത്യത്തിലെ ' തട്ടിപ്പ് അറിഞ്ഞ ഓഹരി ഉടമയെ പോലെ അയാള്‍ ഞെട്ടി !! അതയാളുടെ ഭാര്യ ആയിരുന്നു .....

ഇത് കൈരളി ചാനലില്‍ ഏതോ ഒരു കോമഡി പരിപാടിയില്‍ അവതരിപ്പിക്കപെട്ടു എന്നും കേള്‍ക്കുന്നു. അടുത്തയിടെ കണ്ട ഒരു സിനിമയിലെ ചില രംഗങ്ങളുമായി സാമ്യമുണ്ടെങ്ങിലും സംഭവം കൊള്ളാം.  

ഭര്‍ത്താക്കന്‍മാരെ, ഭാര്യമാരെ സൂക്ഷിക്കു. വേണ്ടാത്ത പരിപാടിക്ക്‌ പോവാതെ ഉള്ളതില്‍ സംത്രുപതരായിരുന്നെങ്ങില്‍ ഈ അമളി പിണയുമായിരുന്നോ?    

1.20.2009

'സ്വാതന്ത്ര്യത്തിന്റ്റെ പുതുപ്പിറവി'

ഇന്ന് അമേരിക്കന്‍ ചരിത്രത്തിലെ ഒരു പുതിയ അദ്ധ്യായം എഴുതപെടുകയാണ്. ഒരു കറുത്ത വര്‍ഗക്കാരന്‍ ആദ്യമായി അമേരിക്കയുടെ സര്‍വോന്നത പദവിയില്‍ എത്തുന്നു. പുതിയ പ്രസിഡന്റിനെ വരവേല്‍ക്കുന്നതിനുള്ള ആഘോഷങ്ങള്‍ ഞായറാഴ്‌ച രാത്രി തന്നെ അമേരിക്കയില്‍ തുടങ്ങി. ഇന്ന്   വാഷിങ്ങ്ടനിലെ നാഷണല്‍ മാളില്‍ വെച്ച്നടക്കുന്ന സ്ഥാനരോഹന ചടങ്ങ് ഏതാണ്ട് 20 ലക്ഷത്തില്‍ അധികം പേര്‍ നേരിട്ട് കാണുമെന്ന് കരുതപെടുന്നു. ഇന്ന് രാത്രി ഇന്ത്യന്‍ സമയം 8.30ന്‌ തുടങ്ങുന്ന സത്യപ്രതിജ്ഞാ ചടങ്ങ്‌ നിലവിലെ പ്രസിഡന്‍റ് ജോര്‍ജ്‌ ബുഷ്‌ വൈറ്റ്‌ ഹൗസില്‍ നിന്ന്‌ വിടവാങ്ങുന്ന ചടങ്ങുകൂടിയാണ്‌.

ഒബാമ എങ്ങനെ ആവും അമേരിക്കയെ നയിക്കുന്നത് എന്ന് അറിയാന്‍ ലോകം കാത്തു നില്‍കുകയാണ്‌.  ബുഷ് ഭരണത്തില്‍ അമേരിക്കയ്ക്ക് രാജ്യാന്തര തലത്തില്‍ ഉണ്ടായ വിലയിടിവിന് ഒബാമ കണ്ടെത്തുന്ന പരിഹാരം എന്താവും? ഇറാഖ് , ഇറാന്‍, പാലസ്ത്തീന്‍ പ്രശ്നങ്ങളെ അദ്ദേഹം എങ്ങനെ സമീപിക്കും? എങ്കില്‍ എങ്ങനെ? ഇങ്ങനെ പല ചോദ്യങ്ങളും ഉയരുന്നു.  

നാം ഈ ജയം കൊണ്ടാടുമ്പോള്‍, ഇറാഖിലെ മരുഭൂമികളില്‍ കഴിച്ചുകൂട്ടുന്ന ധീരരായ അമേരിക്കന്‍ സൈനികരെ ഓര്‍ക്കണം; അഫ്ഗാന്‍ മലനിരകളില്‍ രാജ്യത്തിന് വേണ്ടി പോരടിക്കുന്ന നമ്മുടെ യോദ്ധാക്കളെ ഓര്‍ക്കണം; എന്‍റെ കയ്യില്‍ ഒറ്റമൂലികളില്ല. വീഴ്ചകളും പരാജയങ്ങളും വന്നേക്കാം. തികഞ്ഞ സത്യസന്ധതയോടെ ഞാന്‍ അമേരിക്കന്‍ ജനതയോടൊപ്പം ഉണ്ടാവും.  - അമേരിക്കന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ നടന്ന സ്വീകരണചടങ്ങില്‍ അദ്ദേഹം പറഞ്ഞതാണിത്.

ജനപ്രിയതയുടെ തേരിലേറി വൈറ്റ്‌ ഹൗസിന്റെ പടി ചവിട്ടുന്ന ഒബാമയെ കാത്തിരിക്കുന്നത്‌ സാമ്പത്തിക പ്രതിസന്ധി മുതല്‍ വിദേശ നയം വരെയുള്ള ഒട്ടേറെ വെല്ലുവിളികളും അതിലുമേറെ വരുന്ന പ്രതീക്ഷകളുടെ ഭാരവുമാണ്‌.
''നമ്മുടെ പാത ദൈര്‍ഘ്യമേറിയതും കയറ്റങ്ങള്‍ കുത്തനെയുള്ളതുമാണ്‌'' എന്ന ഒബാമയുടെ വാക്കുകളില്‍ നിന്ന്‌ ഇക്കാര്യങ്ങളെക്കുറിച്ച്‌ അദ്ദേഹം ബോധവാനാണെന്നത്‌ വ്യക്തമാണ്‌. ''ചരിത്രത്തില്‍ വളരെ കുറച്ചു തലമുറകള്‍ മാത്രമേ നാം ഇപ്പോള്‍ നേരിടുന്ന തരത്തിലുള്ള ഗൗരവമുള്ള വെല്ലുവിളികള്‍ നേരിടുന്നുള്ളു'' എന്നാണ്‌ ഞായറാഴ്‌ച രാത്രി വാഷിങ്‌ടണില്‍ തിങ്ങിക്കൂടിയ ജനക്കൂട്ടത്തെ അഭിസംബോധന ചെയ്‌ത്‌ അദ്ദേഹം പറഞ്ഞത്‌. യുദ്ധവും സാമ്പത്തിക പ്രതിസന്ധിയും അതുമൂലം ജോലിയും വീടും നഷ്ടപ്പെട്ടവരും പെരുകുമ്പോഴും പുതിയ അമേരിക്കയെ സൃഷ്ടിക്കാമെന്ന പ്രതീക്ഷയാണ്‌ ഒബാമയുടെ പ്രസംഗത്തില്‍ നിറഞ്ഞുനിന്നത്‌.

യുഎസ് പ്രസിഡന്റായി തിരഞ്ഞെടുക്കപെട്ടാല്‍ പുതിയ സൈനിക തന്ത്രം സ്വീകരിക്കുമെന്ന് ഡെമോക്രാറ്റിക്‌ പാര്‍ടിയുടെ പ്രൈമാറികള്‍ തന്നെ പ്രഘ്യാപിച്ച ബാരക്ക് ഹുസൈന്‍ ഒബാമയില്‍ ലോകം കാത്തിരിക്കുന്നത് പതിവ് യുദ്ധവെറികള്‍ക്കും അപ്പുറമുള്ള സമാധാന നിലപാടുകളാണ്. 2010  പകുതിയോടെ ഇറാഖില്‍ നിന്ന് സേനയെ പൂര്‍ണമായി പിന്‍വലിച്ചു താലിബാനും അല്‍-ക്വൈദയുമ് പ്രവര്‍ത്തിക്കുന്ന അഫ്ഗാനിസ്ഥാനിലും പാകിസ്ഥാനിലും ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് തന്‍റെ ലക്ഷ്യമെന്ന് നേരത്തെ തന്നെ ഒബാമ വ്യക്തമാക്കിയിരുന്നു. ഇറാഖിലും അഫ്ഗാനിസ്ഥാനിലും നടത്തിയ സൈനിക ഇടപെടലുകള്‍ യുഎസ് നയത്തിലുണ്ടായ വലിയ മണ്ടത്തരമാണെന്ന് സെനറ്റൊരായിരിക്കെ ഒബാമ നടത്തിയ അഭിപ്രായവും നിര്‍ണായകം. 

ഒബാമ ഭരണകൂടത്തില്‍ ഇന്ത്യയോട്‌ താത്‌പര്യമുള്ള രണ്ടുപേരുണ്ടെന്നത്‌ രാജ്യത്തിന്‌ പ്രതീക്ഷ നല്‍കുന്നു. നിയുക്ത വൈസ്‌ പ്രസിഡന്റ്‌ ജോ ബൈഡനും നിയുക്ത വിദേശകാര്യ സെക്രട്ടറി ഹില്ലരി ക്ലിന്റനും പ്രകടമായ ഇന്ത്യന്‍ പക്ഷപാതിത്വമുള്ളവരാണ്‌.

വിദേശകാര്യ നയത്തില്‍ തന്‍റെ സര്‍ക്കാര്‍ കൊണ്ടുവരാന്‍ പോകുന്ന നാടകീയ മാറ്റങ്ങള്‍ യുഎസ് പ്രസിഡന്റായി തിരഞ്ഞെടുക്കപെട്ട ശേഷം ഒബാമ പ്രഘ്യാപിച്ചിരുന്നു. ഇറാഖില്‍ നിന്ന് യുഎസ് സൈന്യത്തെ പിന്‍വലിക്കലാണ് ഇതില്‍ പ്രധാനം. അഫ്ഗാനിസ്ഥാനിലെ അല്‍ക്വൈദയെ അടിച്ചമര്‍ത്തുംഎന്നത് രണ്ടാമത്തേത്. ഗ്വാണ്ടനാമോ ജയില്‍ അടക്കുമെന്നത് അടുത്തത്.  ബുഷിന്റെ നയത്തില്‍നിന്നും വ്യത്യസ്തമായ ഈ വ്യതിയാനങ്ങള്‍ നടപ്പിലാക്കപെടുമോ? കാത്തിരുന്നു കാണാം.  

സത്യപ്രതിജ്ഞാ ചടങ്ങിനുശേഷം ബുധനാഴ്‌ച നടക്കുന്ന സര്‍വമത പ്രാര്‍ഥനയില്‍ ഹിന്ദുക്കളും മുസ്‌ലിങ്ങളും ഉള്‍പ്പെടെ വിവിധ മതവിഭാഗങ്ങളുടെ പ്രാര്‍ഥനകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്‌.

1.05.2009

വീഴുന്ന പുലിമടകള്‍

തമിഴര്‍ക്ക്‌ സ്വന്തമായൊരു രാഷ്ട്രം എന്ന ആശയവുമായി ഉടലെടുത്ത തമിഴ്‌ വിമോചനപ്പുലിപ്രസ്ഥാനം പോരാട്ടവീര്യത്തില്‍ ശ്രീലങ്കന്‍ സൈന്യത്തെ കടത്തിവെട്ടിയവരാണ്‌.

പതിറ്റാണ്ടുകള്‍ക്കു മുമ്പ്‌ പോരാട്ടം തുടങ്ങുമ്പോള്‍ ലോകത്തിന്‍റെ പിന്തുണ ഒട്ടും കുറവായിരുന്നില്ല പുലികള്‍ക്ക്‌.  സ്വീകരിച്ച വഴികളെപറ്റി ഭിന്നാഭിപ്രായങ്ങളുണ്ടായിരുന്നെങ്കിലും എല്‍.ടി.ടി.ഇ. മുന്നോട്ടുവെച്ച ആശയങ്ങളോട്‌ അന്ന്‌ ഏതാണ്ടെല്ലാവര്‍ക്കും യോജിപ്പുണ്ടായിരുന്നു. അത്രവലിയ വിവേചനമാണ്‌ ശ്രീലങ്കയിലെ തമിഴ്‌ ന്യൂനപക്ഷം അനുഭവിച്ചുകൊണ്ടിരുന്നത്‌. ബ്രിട്ടീഷ്‌ ഭരണത്തില്‍ നിന്ന്‌ 1948ല്‍ സ്വതന്ത്രമായ ശ്രീലങ്കയില്‍ സിംഹളദേശീയതിലൂന്നിയ പാര്‍ട്ടികള്‍ അധികാരത്തില്‍ വന്നതോടെ തങ്ങളിവിടെ രണ്ടാംകിട പൗരന്മാരാണെന്ന തോന്നല്‍ തമിഴരിലുറച്ചു. സിംഹളഭാഷയ്‌ക്കും ബുദ്ധമതത്തിനും പ്രാമുഖ്യം നല്‍കിക്കൊണ്ടുള്ള നിയമനടപടികള്‍ വിഭജനത്തിന്‌ ആക്കം കൂട്ടി. പലയിടത്തും തമിഴര്‍ക്കെതിരായ കലാപങ്ങള്‍ തുടങ്ങി. ഈയൊരു പശ്ചാത്തലത്തിലാണ്‌ വേലുപ്പിള്ള പ്രഭാകരന്‍ 1976ല്‍ എല്‍.ടി.ടി.ഇ.ക്ക്‌ രൂപം നല്‍കുന്നത്‌.

ശ്രീലങ്കയുടെ വടക്കും കിഴക്കും പ്രദേശങ്ങള്‍ കൈയടക്കിയ അവര്‍ ഇത്രനാളും അവിടെ സമാന്തര ഭരണം നടത്തിപ്പോരുകയായിരുന്നു. കീഴടങ്ങാന്‍ തയ്യാറല്ലെന്നു പ്രഖ്യാപിച്ച പുലികള്‍ക്കു തിരിച്ചടി നല്‍കിയത്‌ ശ്രീലങ്കന്‍ പ്രസിഡന്‍റ് മഹിന്ദ രാജപക്ഷെയുടെ തീവ്രനിലപാടുകളും സ്വന്തം നേതൃനിരയിലെ വിള്ളലുകളും സ്ഥാപനവല്‍ക്കരിക്കപ്പെടുന്ന ഏതൊരു പ്രസ്ഥാനത്തിനും വന്നുചേരാവുന്ന അനിവാര്യമായ അപചയവുമാണ്‌. സൈനിക ബജറ്റ്‌ വര്‍ധിപ്പിച്ച്‌ ആക്രമണം രൂക്ഷമാക്കി രാജപക്ഷെ പുലികളുടെ നട്ടെല്ലൊടിച്ചു. കാനഡയിലും ബ്രിട്ടനിലും മറ്റുമുണ്ടായിരുന്ന അനുഭാവികളെ വേട്ടയാടി പുലികള്‍ക്കുള്ള പണ ലഭ്യത കുറച്ചു. കടലില്‍ സുരക്ഷ ശക്തമാക്കിയതോടെ ആയുധ ലഭ്യതയും കുറഞ്ഞു. എല്‍.ടി.ടി.ഇ.യോട്‌ ലോകത്തിനുണ്ടായിരുന്ന അനുഭാവം അതിനു മുമ്പു തന്നെ കുറഞ്ഞിരുന്നു. 

ഒന്നാം ഈഴം യുദ്ധമെന്നറിയപ്പെടുന്ന 1983 ലെ കലാപത്തിലൂടെയാണ്‌ ശ്രീലങ്ക ആഭ്യന്തര യുദ്ധത്തിന്‍റെ പിടിയിലാകുന്നത്‌. അന്ന്‌ ശ്രീലങ്കന്‍ സേന നൂറുകണക്കിനു തമിഴ്‌ യുവാക്കളെ കൊന്നു. എല്‍.ടി.ടി.ഇ.യും ചെറുത്തു നിന്നു. ഏറ്റുമുട്ടലുകളും കലാപങ്ങളും ചാവേറാക്രമണങ്ങളും പലവട്ടം നടന്നു. ഉന്നത നേതാക്കളും സാധാരണക്കാരുമടക്കം എത്രയോപേര്‍ കൊല്ലപ്പെട്ടു. തങ്ങള്‍ക്കൊപ്പം നില്‍ക്കാത്ത തമിഴ്‌ നേതാക്കളെത്തന്നെ പുലികള്‍ വകവരുത്തി. തുടക്കത്തില്‍ പുലികള്‍ക്ക്‌ രഹസ്യ പിന്തുണ നല്‍കിപ്പോന്ന ഭാരത സര്‍ക്കാറും അവരെ കൈയൊഴിഞ്ഞു. മുന്‍ പ്രധാനമന്ത്രി രാജീവ്‌ ഗാന്ധിയുടെ വധത്തിലാണ്‌ അത്‌ കലാശിച്ചത്‌. പുലി നേതാവ്‌ വേലുപ്പിള്ള പ്രഭാകരന്‍ രാജീവ്‌ വധത്തിലെ പിടികിട്ടാപ്പുള്ളിയായി. വിമോചനപ്പോരാളികളെന്ന പ്രതിച്ഛായയുണ്ടായിരുന്ന എല്‍.ടി.ടി.ഇ. ഭീകര സംഘടനകളുടെ പട്ടികയിലിടം പിടിച്ചു.

മാന്യമായൊരു ഒത്തു തീര്‍പ്പിനു വഴിയൊരുക്കി ശ്രീലങ്കന്‍ പ്രശ്‌നം ഒത്തു തീര്‍ക്കാനുള്ള ശ്രമങ്ങള്‍ പലവട്ടം നടന്നതാണ്‌.  നോര്‍വേ സര്‍ക്കാരിന്റ്റെ   മധ്യസ്ഥതയില്‍ 2002ല്‍ ഇരുപക്ഷവും വെടിനിര്‍ത്തലിലെത്തിയതോടെ സമാധാനം അരികിലെത്തിയെന്നു തന്നെ എല്ലാവരും കരുതിയതാണ്‌. പക്ഷേ സമാധാന ചര്‍ച്ചകള്‍  ലക്ഷ്യത്തിലെത്തിയില്ല. തങ്ങളെ അവഗണിക്കുന്നുവെന്ന്‌ പുലികളും മറുപക്ഷം വെടിനിര്‍ത്തല്‍ ലംഘിച്ചുവെന്ന്‌ സര്‍ക്കാറും ആരോപണമുയര്‍ത്തിയതോടെ സമാധാന പ്രക്രിയ ഏറെക്കുറെ തകര്‍ന്നു. തമിഴര്‍ക്കു സ്വയം ഭരണാവകാശം നല്‍കില്ലെന്നും സമാധാന പ്രക്രിയ പുനഃപരിശോധിക്കുമെന്നും പ്രഖ്യാപിച്ച്‌ അധികാരത്തില്‍ വന്ന പ്രസിഡന്‍റ് മഹീന്ദ രാജപക്ഷെ 2008 ജനുവരിയില്‍ വെടിനിര്‍ത്തല്‍ ഏകപക്ഷീയമായി അവസാനിപ്പിക്കുകയും ചെയ്‌തു.

പ്രഭാകരന്‍ കഴിഞ്ഞാല്‍ എല്‍.ടി.ടി.ഇ.യില്‍ പ്രമുഖനായിരുന്ന കരുണ പിണങ്ങിയകന്ന്‌ സര്‍ക്കാര്‍ പക്ഷത്തു ചേര്‍ന്നതോടെ തളര്‍ച്ചക്ക്‌ ആക്കം കൂടി. അന്താരാഷ്ട്ര നിരീക്ഷകര്‍ രാജ്യം വിട്ടതോടെ സര്‍ക്കാര്‍ സൈനിക നടപടിക്കു ശക്തി കൂട്ടി. ദിനം പ്രതിയെന്നോണം പുലിമടകള്‍ വീണുകൊണ്ടിരുന്നു. ശ്രീലങ്കന്‍ സര്‍ക്കാരിന്റ്റെ അവകാശവാദങ്ങള്‍ മുഖവിലക്കെടുക്കാമെങ്കില്‍ എല്‍.ടി.ടി.യുടെ ദിനങ്ങള്‍ എണ്ണപ്പെട്ടു കഴിഞ്ഞു.
കിളിനൊച്ചിയുടെ നിയന്ത്രണം കൂടി തമിഴ്‌ പുലികള്‍ക്കു നഷ്‌ടപ്പെട്ടതോടെ, കാല്‍ നൂറ്റാണ്ടു നീണ്ട ആഭ്യന്തര യുദ്ധത്തില്‍ ശ്രീലങ്കന്‍ സര്‍ക്കാര്‍ വിജയത്ത്തോടടുത്ത്തുകൊണ്ടിരിക്കുന്നു.

അങ്ങനെ ചോരപ്പുഴയില്‍ നീന്തിത്തിമിര്‍ത്തൊരു പ്രസ്ഥാനം ചോര ചിന്തിയൊടുങ്ങുകയാണ്‌. പക്ഷേ ശ്രീലങ്കന്‍ സമാധാനം ഇനിയുമെത്രയോ അകലെയാണ്‌. തലസ്ഥാനവും സുപ്രധാന താവളങ്ങളും നഷ്‌ടമായെങ്കിലും അവസാന പുലിയും ചത്തൊടുങ്ങും വരെ പോരാട്ടം തുടര്‍ന്നുകൊണ്ടേയിരിക്കും.

സ്വന്തം വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന വാടകക്കാരന്‍ സ്ഥലത്തിന് അവകാശവാദം ഉന്നയിച്ചാല്‍ ആരെങ്കിലും സമ്മതിച്ചു കൊടുക്കുമോ? തമിഴ്നാട്ടില്‍ നിന്നും ശ്രീലങ്കയിലെയ്ക്ക് കുടിയേറി പാര്‍ത്ത നമ്മുടെ സഹോദരന്മാര്‍ രണ്ടാംകിട പൌരന്മാരായി പരിഗണിക്കപെടുന്നത് തികച്ചും  അപലപനീയവും മനുഷ്യത്വരഹിതവും ആണ്. പക്ഷെ വീട്ടുടമസ്തരെ കൊന്നുടുക്കിയാലും വീട് കയ്യേറിയിട്ടെ ഉള്ളു എന്ന വാടകക്കരന്റ്റെ മനോഭാവം ഒരിക്കലും അനുവദനീയമല്ല.   

കടപ്പാട് : മലയാളത്തിലെ മുഖ്യധാരാ ദിനപത്രങ്ങള്‍.

1.03.2009

തുടക്കം

2007 മുതല്‍ ബൂലോകത്തിലുണ്ടെങ്കിലും കഴിഞ്ഞ ദിവസമാണ് ആദ്യമായി മലയാളത്തില്‍ ഒരു ബ്ലോഗ് എന്‍ട്രി പോസ്റ്റ് ചെയ്യുന്നത്. ഒരു മറു നാടന്‍ മലയാളിയെ സംഭന്ധിച്ചിടത്തോളം നാട്ടിലെ വാര്‍ത്തകള്‍ അറിയുവാനുള്ള മുഖ്യ സ്രോതസ് ചാനലുകളും ഓണ്‍ലൈന്‍ പത്രങ്ങളും പിന്നെ നാട്ടിലേയ്ക്കുള്ള ഫോണ്‍ വിളികളും ഓര്‍ക്കുട്ടും മറ്റും ആണ്.

പല വിദേശ രാജ്യങ്ങളിലും മലയാളം ചാനലുകള്‍ ലഭ്യമാണ് എങ്കിലും ഈയിടെയായി വിദേശ ചാനലുകളുടെ മാതൃക പിന്തുടര്‍ന്ന് നമ്മുടെ ചാനലുകളും പെയ് ചനെലുകായി മാറിക്കൊണ്ടിരിക്കുന്നു. വിദേശ നാണയത്തില്‍ ചിലവഴിക്കുന്ന തുക കുറവാണ്എങ്കിലും രൂപയിലെയ്ക്ക് മാറ്റുമ്പോള്‍ ആ തുക പലപ്പോഴും ആ ഇനത്തില്‍ വകയിരുത്തുവാന്‍ കഴിയാതെ വരുന്നു. അപ്പൊ പിന്നെ ഓണ്‍ലൈന്‍ ചാനലുകളും ഇന്റര്‍നെറ്റും തന്നെ ആശയ്രം.

പത്ര വായന പണ്ടുമുതല്‍ക്കെ ഒരു ശീലംആയിരുന്നതിനാല്‍ ഇപ്പോള്‍ ഓണ്‍ലൈന്‍ പത്ര വായന ദിനചര്യയുടെ ഒരു ഭാഗമായി മാറിയിരിക്കുന്നു. ദാരിദ്രവാസി എന്ന് തോന്നുണ്ടോ? തോന്നിയാലും കുഴപ്പമില്ല. പ്രവസികളെല്ലാം തന്നെ വിദേശത്ത് പോയി കഷ്ടപെടുന്നത് ഒരിക്കല്‍ തിരിച്ചെത്തുമ്പോള്‍ സുഖമായി ജീവിക്കണം എന്ന് കരുതിയാണ്. മറിച്ചു ചിന്തിക്കുന്നവര്‍ ഉണ്ടോ എന്നറിഞ്ഞു കൂടാ, എന്തായാലും എന്നെ സംഭന്ധിച്ചിടത്തോളം അത് അങ്ങനെ ആണ്.

അങ്ങനെ ഓണ്‍ലൈന്‍ പത്രവായനയിലെപ്പോഴോ മമ്മൂട്ടിയുടെ ബ്ലോഗിനെ കുറിച്ചുള്ള പത്ര വാര്‍ത്ത‍ ശ്രദ്ധയില്‍ പെട്ടു. ആ ബ്ലോഗിലെ കമന്‍റുകള്‍ കണ്ടപ്പോഴാണ് മലയാളത്തില്‍ ഇത്ര അധികം മലയാളം ബ്ലോഗ്ഗേര്‍സ് ഉണ്ടെന്നത് ശ്രദ്ധയില്‍ പെട്ടത്. മലയാളത്തില്‍ എഴുതാന്‍ തട്പര്യമില്ലാഞ്ഞിട്ടല്ല ഇത്ര നാളും എഴുതാതിരുന്നത്. തുറന്നു പറയുകയാണെങ്കില്‍ മലയാളം കീബോര്‍ഡ് വശമില്ലാത്തതുകൊണ്ടും പിന്നെ മലയാളം ബ്ലോഗുകള്‍ മലയാളം അറിയാവുന്നവര്‍ക്ക് മാത്രമേ വായിക്കാനാവൂ എന്ന സത്യവും മൂലമാണ്. 

പിന്നെ ഇപ്പോള്‍ എന്തെന്ന് ആയിരിക്കും മനസിലെ ചോദ്യം, അല്ലെ? മനസ് വായിക്കാനുള്ള കഴിവോന്നുമില്ല. വെറുതെ ഒരു ഊഹം. പിന്നെ മലയാളം ടൈപ്പ് ചെയ്യാനായി ഒരു പുതിയ മംഗ്ലിഷ് കുറുക്കുവഴിയും കണ്ടുപിടിച്ചു. ഓര്‍ക്കുട്ടില്‍ മലയാളം സ്ക്രാപ്പ് ചെയ്യാനുപയോഗിക്കുന്ന ട്ടെക്നോലോഗി എന്തുകൊണ്ട് ഒരു ബ്ലോഗിന്‍റെ സാദ്ധ്യതകള്‍ക്ക് ഉപയൊഗിച്ചുകൂടാ എന്ന ചിന്ത മനസ്സില്‍ തോന്നിയപ്പോഴാണ് മലയാളിയുടെ തനതായ ചില കാര്യങ്ങളേ പറ്റി എഴുതാന്‍ ഒരു മലയാളം ബ്ലോഗ് തന്നെ ആവാമെന്ന് തീര്‍ച്ചയാക്കിയത്.

ഓര്‍ക്കുട്ടില്‍ നിന്നും മലയാളം ടൈപ്പ് ചെയ്തു പേസ്റ്റ് ചെയ്യാനുള്ള സമയക്കൂടുതലും പിന്നെ കുറച്ചേറെ മടിയും കാരണം ഇപ്പോള്‍ അധികം എഴുതിന്നില്ല. എഴുതാന്‍ ഒത്തിരി ഉണ്ട്, പക്ഷെ വേറെ വിഷയങ്ങളെ പറ്റി. അത് പിന്നീടൊരിക്കല്‍ ആവാം.

പഠിക്കുന്ന കാലം മുതലേ മലയാളം വ്യാകരണം എന്‍റെ കാണപെട്ട ശത്രു ആണ്. അതുകൊണ്ട് വ്യാകരണപ്പിഴവുകളും പേസ്റ്റിംഗ് തെറ്റുകളും സദയം ക്ഷമിക്കുക.

എല്ലാവര്‍ക്കും എന്‍റെ പുതുവത്സര ആശംശകള്‍.  (ഇത് ടൈപ്പ് ചെയ്യാന്‍ കുറെ കഷ്ടപെട്ടു. അവസാനം കൊച്ചിന്‍ ഹനീഫ സ്റ്റെലില്‍ ആസംസകള്‍ എന്ന് ടൈപ്പ് ചെയ്താലോ എന്ന് വരെ വിചാരിച്ചു. ഭാഗ്യം അത് വേണ്ടി വന്നില്ല.)